Connect with us

Kerala

സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു; എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കാനായിട്ടില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് രോഗവ്യാപനത്തോത് ഗണ്യമായി കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. . തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് താഴെയാണ്. എന്നാല്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാവുന്ന സാഹചര്യം ആയിട്ടില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് 20.21ഉം പാലക്കാട്ട് 23.86ഉം ആണ്. മലപ്പുറം ജില്ലയില്‍ ടിപിആര്‍ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആര്‍) 23ന് 31.53 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തില്‍ മേയ് 30 മുതല്‍ മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അവിടെ ലോക്ക്ഡൗണ്‍ തുടരും. കര്‍ശനമായി നിയന്ത്രണങ്ങള്‍ ഉണ്ടാകും.

പൊതുവെ വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് നാം എത്തിയിട്ടില്ല. എല്ലാ ജില്ലകളിലും മേയ് 31 മുതല്‍ ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ തുടരാനാണ് തീരുമാനം. ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ നല്‍കും. അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണിത്.
എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയര്‍, കശുവണ്ടി മുതലായവ ഉള്‍പ്പെടെ) ആവശ്യമായ മിനിമം ജീവനക്കാരെ (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍/കടകള്‍ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5.00 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ നിലവിലുള്ള ദിവസങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തന്നെ തുടരും. സമയം വൈകുന്നേരം അഞ്ചു മണി വരെ ആക്കി ദീര്‍ഘിപ്പിക്കും.

വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയില്‍, സ്വര്‍ണ്ണം, പാദരക്ഷ എന്നിവയുടെ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. കള്ളുഷാപ്പുകളില്‍ കള്ള് പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്. പാഴ് വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും.

വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കും. ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കണമെന്നാണ് കണ്ടിട്ടുള്ളത്. കിടപ്പുരോഗികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കും.

നവജാത ശിശുക്കള്‍ക്ക് കോവിഡ് ബാധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിലും ആവശ്യമായ ജാഗ്രത പാലിക്കും. കൂടുതല്‍ വാക്‌സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാല്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. ജൂണ്‍ 15നകം പരമാവധി കൊടുക്കും.

ആര്‍ഡി കളക്ഷന്‍ ഏജന്റുമാര്‍ക്ക് പോസ്റ്റ് ഓഫീസില്‍ കാശടക്കാന്‍ ആഴ്ചയില്‍ രണ്ടു ദിവസം അനുമതി നല്‍കും. വ്യവസായശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ വണ്ടികള്‍ ഓടിക്കും. നിയമന ഉത്തരവ് ലഭിച്ചവര്‍ ഓഫീസുകളില്‍ ജോയിന്‍ ചെയ്യാന്‍ കാത്തു നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോയിന്‍ ചെയ്യാം. അല്ലാത്തവര്‍ക്ക് സമയം ദീര്‍ഘിപ്പിച്ച് നല്‍കാവുന്നതാണ്.

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണില്‍ നല്‍കുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒടിപി സന്ദേശം പോകുന്നതെന്ന പ്രശ്‌നമുണ്ട്. ഭൂരിഭാഗംപേരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. അതുകൊണ്ട് നിലവില്‍ കയ്യിലുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കും

212 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 30 ശതമാനത്തിന് മുകളിലാണ് ടിപിആര്‍. 17 സ്ഥാപനങ്ങളില്‍ 50 ശതമാനത്തിന് മുകളിലും. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. ഇടുക്കിയിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

മലപ്പുറത്ത് 25 പഞ്ചായത്തുകളില്‍ കമ്യൂണിറ്റി കിച്ചണും ജനകീയ ഹോട്ടലും ഇല്ല എന്നത് ഗൗരവമാണ്. ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികളാണ് ഇവയൊക്കെ. അക്കാര്യത്തില്‍ ഒരു അലംഭാവവും പാടില്ല. ഇവ നിലവില്‍ ഇല്ലാത്ത പഞ്ചായത്ത് അധികൃതരെ വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇവ ഉണ്ടാക്കുന്നതിനാവശ്യമായ മുന്‍കൈ ബന്ധപ്പെട്ടവര്‍ എടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.