Connect with us

Kerala

പത്തനംതിട്ട കാനറ ബേങ്ക് തട്ടിപ്പ്; പ്രതി പിടിയില്‍

Published

|

Last Updated

പത്തനംതിട്ട |  പത്തനംതിട്ട കാനറ ബേങ്കില്‍ നിന്ന് എട്ട് കോടി രൂപയുടെ തടിപ്പ് നടത്തിയ ശേഷം മുങ്ങിയ പ്രതിയെ പിടികൂടി. ബേങ്കിലെ ജീവനക്കാരാനായിരുന്ന കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസിനെയാണ് പിടികൂടിയത്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുങ്ങിയ പ്രതിയെ മൂന്ന് മാസത്തിന് ശേഷം ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.

വിവിധ അക്കൗണ്ടുകളില്‍നിന്നാണ് വിജീഷ് പണം തട്ടിയെടുത്തത്. ഏകദേശം 8.13 കോടി രൂപ നഷ്ടമായതായാണ് വിവരം. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടര്‍ന്നു ബേങ്ക് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബേങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്.

പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചതായായിരുന്നു ആദ്യം കണ്ടെത്തിയത്. ബേങ്കിന്റെ തുന്പമണ്‍ ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരന്‍ ബേങ്ക് മാനേജരെ അറിയിച്ചു. ഇതോടെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ബേങ്കിന്റെ കരുതല്‍ അക്കൗണ്ടില്‍നിന്നുള്ള പണം തിരികെ നല്‍കി പരാതി പരിഹരിക്കുകയായിരുന്നു.

എന്നാല്‍ കൂടുതല്‍ തിരിമറി ശ്രദ്ധയില്‍പെട്ടതോടെ വിജീഷ് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ബേങ്ക് നടത്തിയ ഓഡിറ്റിലാണ് 8,13,64, 539 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. സ്ഥിര നിക്ഷേപത്തുകകളിലാണ് ഏറെയും തിരിമറി നടത്തിയത്. കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപവും അവകാശികളില്ലാത്ത പണവും മേലുദ്യോഗസ്ഥരുടെ കമ്പ്യൂട്ടറിന്റെ പാസ് വേഡ് കൂടി സംഘടിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് വിജീഷ് മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

14 മാസത്തിനിടെയാണ് തട്ടിപ്പുകളേറെയും നടന്നിരിക്കുന്നത്. ശാഖയില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ശാഖാ മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്രമക്കേട് കണ്ടെത്തിയതോടെ വിജീഷ് ഒളിവില്‍ പോയി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി കുടുംബസമേതം താമസം തുടങ്ങിയിരുന്നു. വിവരമറിഞ്ഞ് അന്വേഷണസംഘം അവിടെ എത്തിയപ്പോള്‍ അവിടെനിന്നു മുങ്ങി. ഇയാളുടെ കാര്‍ കണ്ടെത്തുകയും ചെയ്തു.

നേരത്തേ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജീഷ്. 2019 ജനുവരിയിലാണ് ബേങ്ക് ജോലിയില്‍ പ്രവേശിക്കുന്നത്. ഇതിനുശേഷം കൊവിഡും ലോക്ഡൗണും കാരണം ജീവനക്കാരുടെ എണ്ണം കുറച്ച സമയത്താണ് വിജീഷ് ക്രമക്കേട് നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

Latest