Kerala
വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു; പ്രതി കുറ്റം സമ്മതിച്ചു
വളാഞ്ചേരി | കഞ്ഞിപ്പുര ചുള്ളിച്ചോലയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. കഴിഞ്ഞമാസം 10ന് കാണാതായ കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി (21)ന്റെ മൃതദേഹമാണിതെന്നാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
മൃതദേഹത്തിലെ വസ്ത്രം സുബീറയുടെതാണെന്ന് ബന്ധുക്കൾ പറഞ്ഞു. അതിനിടെ, കഴിഞ്ഞ ദിവസം പിടിയിലായ ചോറ്റൂർ സ്വദേശി അൻവർ കുറ്റം സമ്മതിച്ചു. ആഭരണങ്ങൾ കവരുന്നതിനാണ് താൻ കൃത്യം ചെയ്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
മൃതദേഹം തുടർ നടപടികൾക്കായി മഞ്ചേരി മെഡി.കോളജിലേക്ക് മാറ്റി. സുബീറയുടെ വീട്ടിൽ നിന്നും 300 മീറ്ററോളം അകലെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പോലീസ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ സ്ത്രീയുടേതെന്ന് സംശയിക്കുന്ന കാൽപാദം കാണുകയായിരുന്നു. രാത്രിയായതിനാൽ തുടർ നടപടികൾ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.