Kannur
മന്‍സൂര്‍ വധം: രണ്ട് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍ | പാനൂരില്‍ സുന്നി പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ കൂടി പോലീസ് കസ്റ്റഡിയില്‍. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
ഉച്ചയോടെ കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍വെച്ച് തലശ്ശേരി സി ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് രണ്ടുപോരെയും കസ്റ്റഡിയിലെടുത്തത്. മൻസൂറിന്റെ സഹോദരൻ മുഹ്സിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ശ്രീരാഗാണ് തന്നെ വാള്‍ ഉപയോഗിച്ച് വെട്ടിയതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പോലീസിന് മൊഴി കൊടുത്തിരുന്നു.
നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. രതീഷിന്റെ മൃതദേഹം ഇന്ന് കാലിക്കുളമ്പില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചു.