Kerala
സംസ്ഥാനത്ത് വോട്ടിംഗ് സമയം അവസാനിച്ചു; രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിംഗ്
തിരുവനന്തപുരം |ഏറെ വാശിയോടെ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് സമയം അവസാനിച്ചു. മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം 70 ശതമാനം കടന്നു.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് 74.02 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മാവോയിസ്റ്റ് ഭീഷണിയുള്ള വയനാട് ഒഴികെ വൈകിട്ട് ഏഴു വരെയായിരുന്നു വോട്ടെടുപ്പ്. ഏഴ് മണിക്ക് വരിയിൽ നിന്നവരെയും വോട്ടിംഗിന് അനുവദിച്ചു.
ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരും ഏറ്റവും കുറവ് പത്തനംതിട്ടയിലുമായിരുന്നു. കണ്ണൂരിൽ 77.02 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയിൽ 65.05 ശതമാനം പേർ സമ്മതിദാനം വിനിയോഗിച്ചു
അതിനിടെ ഇടുക്കി കമ്പംമേട്ടിലും കണ്ണൂരിലെ തളിപ്പറമ്പിലും തിരുവന്തപുരം കഴക്കൂട്ടത്തും നേരിയ സംഘര്‍ഷമുണ്ടായി. ഇടുക്കി കമ്പംമേട്ടില്‍ തമിഴ്‌നാട്ടിലേക്കുള്ള ജീപ്പ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കേരളത്തില്‍ വോട്ട് ചെയ്ത ശേഷം തമിഴ്‌നാട്ടിലേക്ക് പോകുന്നവരാണ് ജീപ്പിലുള്ളതെന്ന് പറഞ്ഞ് യു ഡി എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇവിടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തളിപ്പറമ്പിലെ ആന്തൂരില്‍ ബൂത്ത് സന്ദര്‍ശത്തിനിടെ സ്ഥാനാര്‍ഥിയെ ആക്രമിച്ചെന്നാണ് യു ഡി എഫ് ആരോപണം.
കഴക്കൂട്ടത്തെ ശ്രീകാര്യം കാട്ടായികോണത്ത് മൂന്ന് തവണ സി പി എം- ബി ജെ പി സംഘര്‍ഷമുണ്ടായി. നാല് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സി പി എമ്മുകാർക്കും പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ പ്രദേശത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥലം സന്ദർശിച്ചു.
അതിനിടെ പയ്യന്നൂര്‍ കണ്ടംകാളി 105 നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ദേഹാസ്വസ്ഥത്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി . റിസര്‍വ് ഉദ്യോഗസ്ഥന്‍ എത്തി പോളിംഗ് നടപടികള്‍ വീണ്ടും തുടങ്ങി. തൃശൂര്‍ നഗരപ്രദേശത്തെ മിക്ക ബൂത്തുകളിലും വിരലിലെണ്ണാവുന്ന വോട്ടര്‍മാരാണ് എത്തിയത്.
വണ്ടൂർ നിയോജക മണ്ടലത്തിലെ ചോക്കാട് പഞ്ചായത്തിലെ തൊണ്ണൂറ്റൊന്നാം നമ്പർ ബൂത്തിൽ ഓക്സിജൻ സിലിണ്ടറുമായി വോട്ട് ചെയ്യാനെത്തിയ ആൾ140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കൂ. 957 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് ഉള്ളത്.