Kerala
സ്വത്തുക്കള്‍ക്ക് കൃത്യമായ സോഴ്‌സുണ്ട്; തന്നെ കുടുക്കാന്‍ നോക്കുന്നുവെന്നും കെ എം ഷാജി
കണ്ണൂര്‍ | അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും അത് തെളിയിക്കാനാകുമെന്നും കെ എം ഷാജി എം എല്‍ എ. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. വിജിലന്‍സിന്റേത് രാഷ്ട്രീയക്കളിയാണ്. തിരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുന്ന തന്നെ തകര്‍ക്കാനാണ് ശ്രമം.
കോടതിയില്‍ കൊടുത്ത രഹസ്യ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്ത് കളി ഉണ്ടായാലും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ സ്വത്തുക്കള്‍ക്ക് കൃത്യനായ സോഴ്‌സുണ്ട്. അതിന്റെ രേഖകള്‍ അന്വേഷിക്കുന്നവര്‍ക്ക് ഹാജരാക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ എന്നെ കുടുക്കാന്‍ വേണ്ടി നടക്കുന്ന അന്വേഷണമാണ്. അതിന് മുന്നില്‍ മുട്ടുമടക്കില്ല. നിയമപരമായി നേരിടും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന നടപടി അഞ്ച് വര്‍ഷമായി എന്നെ ശരിയാക്കാന്‍ സര്‍ക്കാര്‍ നോക്കുന്നു.
ഞാൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാണെന്നാണ് എല്‍ ഡി എഫിന്റെ പരാതി. എന്നാല്‍ യോഗ്യനാണെന്ന് റിട്ടേണിങ്ങ് ഓഫീസറും പറഞ്ഞു. ഇതോടെ സി പി എം അഞ്ച് വര്‍ഷമായി കെട്ടിപ്പൊക്കിയ എല്ലാ നുണകളും ഇല്ലാതായിരിക്കുകയാണ്. എല്ലാത്തിനെയും അതിജീവിക്കുമെന്ന് കെ എം ഷാജി പറഞ്ഞു. പിണറായിയുടെ കൂലിത്തല്ലുകാരായ പോലിസുകാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.