Connect with us

Kerala

കേരള കോണ്‍ഗ്രസ് പി ജെ ജോസഫ്- പി സി തോമസ് വിഭാഗങ്ങള്‍ ലയിച്ചു

Published

|

Last Updated

കോട്ടയം | കേരള കോണ്‍ഗ്രസ് പിജെ ജോസഫ് പിസി തോമസ് വിഭാഗങ്ങള്‍ ഒന്നായി. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനായുള്ള യുഡിഎഫ് കണ്‍വെന്‍ഷനിലാണ് ഇരു പാര്‍ട്ടികളുടേയും ലയനപ്രഖ്യാപനം . തിരഞ്ഞെടുപ്പ് ചിഹ്ന പ്രശ്നമാണ് ജോസഫ് വിഭാഗത്തെ ലയന തീരുമാനത്തിലെത്തിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് പി സി തോമസിനെ യുഡിഎഫ് വേദിയിലേക്ക് സ്വീകരിച്ചത്. പിസി തോമസ് എത്തേണ്ട ഇടത്താണ് എത്തിയിരിക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് കോട്ടയില്‍ നിന്ന് പുറത്തുപോയതില്‍ ഹൃദയവേദനയുണ്ടെന്ന് പിസി തോമസ് പറഞ്ഞു. രണ്ടു പാര്‍ട്ടികളും ഈ വേദിയില്‍ വച്ച് ഔദ്യോഗികമായി ഒന്നിക്കുകയാണ്. തിരിച്ചു വരാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എല്ലാ കേരള കോണ്‍ഗ്രസുകളെയും ഒരുമിച്ച് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പിസി തോമസ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം എന്ന മേല്‍വിലാസവും രണ്ടില ചിഹ്നവും നഷ്ടമായതോടെയാണ് പിജെ ജോസഫ് പക്ഷം ലയനതീരുമാനം എടുത്തത്. പിജെ ജോസഫ് ചെയര്‍മാനായും, പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനായുമാണ് പാര്‍ട്ടിയുടെ പുനസംഘടന. സൈക്കിള്‍ ചിഹ്നം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫിന്റെ നീക്കം.

Latest