Kerala
ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി പി ഐ
തിരുവനന്തപുരം | 21 മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി പി ഐ. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചത്. 25 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. നേരത്തേ മത്സരിച്ചിരുന്ന രണ്ട് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുത്തു.
രണ്ട് ദിവസത്തിനകം ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സീറ്റ് വിഭജനത്തില്‍ തര്‍ക്കമുണ്ടായിട്ടില്ല. സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്തിട്ടില്ല. സീറ്റ് വിഭജനത്തില്‍ തൃപ്തരാണോ എന്ന ചോദ്യത്തിന് തൃപ്തരല്ലെങ്കില്‍ സമ്മതിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകമെന്നും അദ്ദേഹം പരിഹസിച്ചു.
നാല് സീറ്റുകള്‍ ബാക്കി നില്‍ക്കുകയാണെന്ന് വനിതാ പ്രാതിനിധ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി നല്‍കി. മൊത്തം ശതമാനം നോക്കിയാല്‍ വനിതാ പ്രാതിനിധ്യ വിഷയമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട സ്ഥാനാര്‍ഥികള്‍:
നെടുമങ്ങാട്- ജി ആര്‍ അനില്‍, പുനലൂര്‍- പി എസ് സുപാല്‍, ചാത്തന്നൂര്‍- ജി എസ് ജയലാല്‍, വൈക്കം- സി കെ ആശ, പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍, അടൂര്‍-ചിറ്റയം ഗോപകുമാര്‍, നാദാപുരം-ഇ കെ വിജയന്‍, കരുനാഗപ്പള്ളി- ആര്‍ രാമചന്ദ്രന്‍, ചിറയിന്‍കീഴ്- വി ശശി, ഒല്ലൂര്‍-കെ രാജന്‍, കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍, ചേര്‍ത്തല-പി പ്രസാദ്, മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം, കയ്പമംഗലം- ടി ടി ടൈസണ്‍, മഞ്ചേരി- ഡിബോണ നാസര്‍, പീരുമേട്- വാഴൂര്‍ സോമന്‍, തൃശൂര്‍-പി ബാലചന്ദ്രന്‍, മണ്ണാര്‍ക്കാട്- സുരേഷ് രാജ്, തിരൂരങ്ങാടി- അജിത് കോളാടി, ഏറനാട്-കെ ടി അബ്ദുള്‍ റഹ്മാന്‍, കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍.