Connect with us

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

Published

|

Last Updated

കോട്ടയം | മാണി സി കാപ്പന്‍ യു ഡി എഫിന്റെ ഭാഗമായി പാലായില്‍ മത്സരിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസം എമ്മിന്റെ നിര്‍ണായക സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചര്‍ച്ചയാണ് പ്രധാനം. പാലായില്‍ കാപ്പനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ആവിഷ്‌ക്കരിക്കും.

എല്‍ ഡി എഫില്‍ എത്ര സീറ്റ് ആവശ്യപ്പെടണം, ഏതെല്ലാം വേണം എന്നത് സംബന്ധിച്ചും യോഗം തീരുമാനം കൈകൊള്ളും. 13 സീറ്റുവരെ എല്‍ ഡി എഫില്‍ ആവശ്യപ്പെടാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലായിലും കോട്ടയം ജില്ലാ പഞ്ചായത്തിലുമെല്ലാം എല്‍ ഡി എഫിനുണ്ടായ മുന്നേറ്റം ജോസ് കെ മാണിയുടെ ആത്മവിശ്വാസമേറ്റുന്നു. ഒപ്പം പാര്‍ട്ടി ചിഹ്നം അനുകൂലമായി ലഭിച്ചതും ജോസിന്റെ അവകാശവാദത്തിന് ഭലമേകും.

കോട്ടയത്ത് കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ച എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളാക്കാവുന്ന നേതാക്കളുടെ പട്ടിക ജോസ് കെ മാണി തയാറാക്കി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പത്തനംതിട്ടയിലെ റാന്നി എന്നിവ പുതുതായി ആവശ്യപ്പെടും. എറണാകുളം ജില്ലയില്‍ അങ്കമാലിയോ പെരുമ്പാവൂരോ വേണമെന്നാണ് പൊതു വികാരം.

എന്നാല്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റുകളില്‍ ഏറെയും എല്‍ ഡി എഫിലെ സി പി എം ഇതര ഘടകക്ഷികള്‍ മത്സരിക്കുന്നതാണ്. ഇതിനാല്‍ വലിയ കൂടിയാലോചനകള്‍ ഇതിന് വേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. സി പി എമ്മിന്റെ സിറ്റിംഗ് സീറ്റായ ഏറ്റുമാനൂരും ജോസ് പക്ഷം ലക്ഷ്യമിടുന്നുണ്ട്.

എന്നാല്‍ പത്ത് സീറ്റ് നല്‍കാമെന്ന നിലപാടിലാണ് സി പി എം ഉള്ളതെന്നാണ് അറിയുന്നത്. കാഞ്ഞിരപ്പള്ളി സീറ്റ് സി പി ഐയില്‍ നിന്ന് ഏറ്റെടുക്കുമ്പോള്‍ ജോസ് പക്ഷത്തിന് പൂഞ്ഞാറിലോ, ചങ്ങനാശേരിയിലോ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും. എന്നാല്‍ പാലാക്ക് പുറമെ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവയില്‍ കടുംപിടുത്തം വേണമെന്നാണ് നേതാക്കളുടെ പക്ഷം.

Latest