Connect with us

Kerala

കത്വ കേസില്‍ ആരില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി അഭിഭാഷകൻ

Published

|

Last Updated

ന്യൂഡല്‍ഹി | കത്വയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തിന് നൽകാനെന്ന പേരിലുള്ള ഫണ്ട് പിരിവിൽ കൂടുതൽ വെളിപ്പെടുത്തൽ. താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും പണം വാങ്ങി നടത്തേണ്ട കേസല്ല ഇതെന്നും കുടുംബത്തിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്ന അഡ്വ. ആർ എസ് ബൈൻസ് വ്യക്തമാക്കി. രണ്ട് ലക്ഷം രൂപ ഹൈക്കോടതി അഭിഭാഷകര്‍ക്ക് നല്‍കിയെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ ചാനൽ ചർച്ചക്കിടെ അവകാശപ്പെട്ടിരുന്നു.

കത്വ കേസില്‍ ഇരയുടെ കുടുംബത്തിനു വേണ്ടി കേസ് ഫയല്‍ ചെയ്തിരിക്കുന്നത് താനാണെന്നും തന്റെ ഒപ്പോടു കൂടിയാണ് പ്രസ്തുത അപ്പീല്‍ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നും ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അഡ്വ.ബൈൻസ് പറഞ്ഞു. അഡ്വ. മുബീനാണ് ഫയലും വക്കാലത്തും എത്തിച്ചു തന്നത്. മുബീന്‍ പണം നല്‍കിയിട്ടില്ല. മുബീനില്‍ നിന്ന് മാത്രമല്ല, ഒരു സംഘടനയില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ല. കാരണം പണം വാങ്ങി കൈകാര്യം ചെയ്യേണ്ട ഒരു കേസല്ല ഇതെന്നും അഡ്വ.ബൈൻസ് തന്നോട് പറഞ്ഞതായി സുപ്രീം കോടതി അഭിഭാഷകനായ അഡ്വ.സുഭാഷ് ചന്ദ്രൻ കെ ആർ ഫേസ്ബുക്കിൽ കുറിച്ചു.

വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്നതിനിടെ കേസ് നടത്തിപ്പിനായി അഡ്വ. മുബീന്‍ ഫാറൂഖിയ്ക്ക് 9.35 ലക്ഷം രൂപ നല്‍കിയെന്നാണ് യൂത്ത് ലീഗ് നേതാക്കള്‍ ആദ്യം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്. പ്രസ്തുത ബാങ്കിടപാടിന്റെ രേഖകള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ പുറത്തുവിടാന്‍ യൂത്ത് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.
ഇതിനിടയില്‍ ഒരു സ്വകാര്യ മാധ്യമത്തിന്റെ ചര്‍ച്ചയില്‍ 7.35 ലക്ഷം രൂപയാണ് അഡ്വ. മുബീന്‍ ഫാറൂഖിയ്ക്ക് നല്‍കിയതെന്നും 2 ലക്ഷം രൂപ ഹൈക്കോടതി അഭിഭാഷകര്‍ക്കാണ് നല്‍കിയതെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ അവകാശപ്പെട്ടിരുന്നു.

പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ പോരെന്നും വധശിക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് വിചാരണ കോടതി നടപടിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീലിനു പുറമെ ആസിഫയുടെ പിതാവ് ഹൈകോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകരായ ആർ എസ് ബൈൻസ്, ഉത്സവ് ബൈൻസ് തുടങ്ങിയ അഭിഭാഷകരാണ് ഇരയുടെ കുടുംബത്തിന് വേണ്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് വാദിക്കുന്നത്. ദീര്‍ഘ കാലമായി അഭിഭാഷകവൃത്തിയിലുള്ള, അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ബൈൻസിനെ പോലൊരാള്‍ കത്വ പോലൊരു കേസില്‍ പണം വാങ്ങിയിരിക്കുമോ എന്ന സംശയം ദൂരീകരിക്കാനാണ് അദ്ദേഹത്തെ വിളിച്ചതെന്നും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റ് പൂർണരൂപത്തിൽ:

 

Latest