Connect with us

Gulf

സഊദി അറേബ്യക്കെതിരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം; സഖ്യസേന തകര്‍ത്തു

Published

|

Last Updated

റിയാദ് | സഊദി അറേബ്യക്കെതിരെ യമനിലെ ഹൂത്തി വിമതര്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തെ സഖ്യസേന തകര്‍ത്തതായി സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. യമനിലെ ഹുദൈദയില്‍ നിന്നാണ് സഊദി അറേബ്യയെ ലക്ഷ്യമാക്കി മൂന്ന് ഡ്രോണുകള്‍ വിക്ഷേപിച്ചത്. ലക്ഷ്യസ്ഥലത്ത് എത്തുന്നതിന് മുമ്പു തന്നെ ഡ്രോണുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്നും അല്‍ മാലികി കൂട്ടിച്ചേര്‍ത്തു.

2018 ല്‍ യമന്‍ സര്‍ക്കാരും ഹൂത്തികളും തമ്മില്‍ ഒപ്പുവച്ച സ്റ്റോക്ക്‌ഹോം കരാര്‍ ലംഘിക്കുന്നത് ഹൂത്തി വിമതര്‍ തുടരുകയാണ്. ഇത്തരം ആക്രമണങ്ങള്‍ അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അല്‍ മാലികി പറഞ്ഞു.
സ്റ്റോക്ക്‌ഹോം കരാര്‍ മുന്നോട്ടുവച്ച രാഷ്ട്രീയ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ഹൂത്തികള്‍. അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അനുസൃതമായി ഹൂത്തിയുടെ ഭീഷണികളെ നേരിടാന്‍ സഖ്യം ഉചിതമായ നടപടികള്‍ കൈക്കൊണ്ടുവരികയാണ്. യു എന്‍ പ്രത്യേക പ്രതിനിധി യെമന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സിന്റെ രാഷ്ട്രീയ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരുമെന്നും അല്‍ മാലികി വ്യക്തമാക്കി. കഴിഞ്ഞാഴ്ച അമേരിക്ക ഹൂത്തികളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച തീരുമാനത്തെ സഊദി അറേബ്യ സ്വാഗതം ചെയ്തിരുന്നു.