Connect with us

Business

ഗൾഫിൽ നിന്നുള്ള ചെറുകിട ഇന്ത്യൻ നിക്ഷേപകരെ ഉൾപ്പെടുത്തി പൊതു- സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് എം എ യൂസഫലി

Published

|

Last Updated

അബുദാബി : വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരായ നിക്ഷേപകരുടെ ഇടപെടൽ കൊണ്ട് ഇന്ത്യയിൽ വൻകിട പദ്ധതികൾ ആരംഭിക്കുന്നതോടൊപ്പം ചെറുകിട ഇടത്തരം എൻ ആർ ഐ  നിക്ഷേപകരെ കൂടി ഉൾപ്പെടുത്തി പബ്ലിക് പ്രൈവറ്റ് പങ്കാളിത്ത പദ്ധതികൾ സജീവമാക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അഭിപ്രായപ്പെട്ടു.

16ാമത് പ്രവാസി ഭാരത് ദിവസ് സമ്മേളനത്തിൻ്റെ ഭാഗമായി ആത്മനിർഭർ ഭാരതത്തിൽ പ്രവാസികളുടെ പങ്കി എന്നതിനെപ്പറ്റി നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം എ യൂസഫലി. ഇതാദ്യമായാണ് കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസി ഭാരതീയ ദിവസ് ഓൺലൈനിൽ നടത്തുന്നത്.

മഹാമാരിയുടെ അതിതീവ്ര കാലഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യക്തിപരമായ അടുപ്പവും പരിചയവും വെച്ചുകൊണ്ട് ഗൾഫിലെ ഭരണാധികാരികളുമായി നേരിട്ട് സംസാരിച്ച് ഉറപ്പ് വരുത്തിയ എൻ ആർ ഐ  സംരക്ഷണം ചരിത്രമുള്ളിടത്തോളം സ്മരിക്കുമെന്ന് യൂസഫലി വ്യക്‌തമാക്കി.  പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി ജയശങ്കർ നേരിട്ടുതന്നെ ചില ഗൾഫ് നാടുകളിൽ സന്ദർശനം നടത്തുകയും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തതും ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ ആത്മ നിർഭർ ഭാരത് വളരെ അധികം സാധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന സർവകാല പദ്ധതികളിൽ ഒന്നാണെന്നും യൂസഫലി അഭിപ്രായപ്പെട്ടു.

ഗൾഫ് മേഖലയിലുള്ള 9 മില്ല്യണിലധികം വരുന്ന പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളിൽ പ്രധാനമന്ത്രി മതിപ്പ് പ്രകടിപ്പിച്ചത് എല്ലാവർക്കും ആവേശം പകരുന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപം ഇന്ത്യയിലേക്ക് വരാൻ കാരണമായ ഇത്തരം പ്രോത്സാഹന പരിപാടികൾ തുടർന്ന് കൊണ്ട് പോകാൻ സർവവിധ ഭാവുകങ്ങളും യൂസഫലി നേർന്നു. 130 കോടി ആളുകളുടെ വിഷയം പരിഗണിച്ചിട്ട് അവരുടെ വിഷയം നോക്കിയ ശേഷമാണ് ബാക്കിയുള്ളത് കയറ്റി അയക്കാൻ സാഹചര്യം ഒരുങ്ങിയിരിക്കുന്നതെന്നും അത് രാജ്യത്തിൻറെ വളർച്ചയെയാണ് കാണിക്കുന്നതെന്നും യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് തന്നെ ഭക്ഷ്യ ഉത്പന്നങ്ങളിൽ മാത്രമായി 3,500 കോടി രൂപയുടെ കയറ്റുമതിയാണ് ഒരു വർഷം നടത്തിക്കൊണ്ടിരുന്നത്. മറ്റുള്ളവർക്കും ഇത്തരത്തിൽ കനത്ത സംഭാവന ചെയ്യാൻ കഴിയുന്നതേയുള്ളൂവെന്ന് യൂസഫലി ഓർമിപ്പിച്ചു. കൊവിഡ് കാലഘട്ടത്തിൽ ഗൾഫിലെ ഭരണാധികാരികൾ സ്വദേശികൾക്ക് നൽകിയ അതേ പരിഗണന പ്രവാസി ഇന്ത്യക്കാർക്കും നൽകിയതിന് പിന്നിൽ പ്രധാമന്ത്രിയുടെയും നമ്മുടെ ഗവൺമെന്റിന്റെയും നിരന്തരമായ ഇടപെടൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അത് അഭിമാനകരം തന്നെയാണെന്ന് യൂസഫലി ഓർമിപ്പിച്ചു. ഭക്ഷ്യോൽപ്പന്നം പോലെ ആരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയിലെല്ലാം കാര്യമായ സംഭാവനകൾ നൽകാൻ കഴിയുന്ന  ഇടത്തരം നിക്ഷേപകർ മുന്നോട്ട് വരണമെന്നും യൂസഫലി അഭ്യർത്ഥിച്ചു.

47 വർഷത്തെ തന്റെ ഗൾഫ് ജീവിതത്തിനിടയിൽ ഇത്രമേൽ ഇന്ത്യൻ ഭരണാധികാരികൾ ഗൾഫ് മേഖലയിലെ ഭരണാധികാരികളെ സ്വാധീനിച്ച ഒരു സന്ദർഭം വേറെ ഉണ്ടായിട്ടില്ലെന്നും യൂസഫലി പ്രശംസിച്ചു. അക്കാര്യത്തിൽ ആത്മനിർഭർ ഭാരത് തുടങ്ങി വെക്കുന്ന പദ്ധതികൾ ചരിത്രത്തിലെ ശ്ലാഘനീയമായ പദ്ധതികളായി മാറുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവരും സംബന്ധിച്ചു.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സജഞയ്  ഭട്ടാചാര്യ നിയന്ത്രിച്ച  പാനൽ ചർച്ചയിൽ നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് കാന്ത്, ഇൻവെസ്റ്റ് ഇന്ത്യ സി ഇ ഒ ദീപക് ബഗ്ല, യു കെ ഇന്ത്യ ബിസിനസ് കൗൺസിൽ സി ഇ ഒ ജയന്ത് കൃഷ്ണ, സിംഗപ്പൂർ ഡി ബി എസ് ഗ്രൂപ്പ്  സി ഇ ഒ പീയൂഷ് ഗുപ്ത എന്നിവരും പങ്കെടുത്തു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി