Kerala
പാലാരിവട്ടം അഴിമതി: മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിന് ജാമ്യം
കൊച്ചി | പാലാരിവട്ടം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞ് എം എൽ എക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ആരോഗ്യനില പരിഗണിച്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
രണ്ട് ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി ഇബ്രാഹീം കുഞ്ഞിന് മുന്നില്‍ വെച്ചിട്ടുള്ളത്.
നേരത്തെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡിലായിരുന്നു.