Connect with us

Kerala

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Published

|

Last Updated

കൊച്ചി | വാളയാറില്‍ ദിളത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്ന പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാറും പെണ്‍കുട്ടികളുടെ അമ്മയും നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. കേസില്‍ പുനര്‍ വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. പുനര്‍ വിചാരണക്കായി കേസ് വിചാരണ കോടതിയിലേക്ക് കൈമാറി. ഇത്തരം കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് പോക്‌സോ കോടതികള്‍ക്ക് ഒരു പരിശീലനം നല്‍കണമെന്ന തരത്തിലും ഒരു പരാമര്‍ശം ഹൈക്കോടതി നടത്തി. നാല് പ്രതികളും ഈ മാസം 20ന് കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹൈക്കോടതി ഉത്തരവോടെ കേസില്‍ പുതിയ പ്രോസിക്യൂഷനെവെച്ച് കേസ് നടത്താന്‍ സര്‍ക്കാറിന് കഴിയും. വേണമെങ്കില്‍ വിചാരണ കോടതിയില്‍ നിന്ന് അനുമതി വാങ്ങി പുനര്‍ അന്വേഷണം നടത്താനും സര്‍ക്കാറിന് കഴിയും.

ഹൈക്കോടതി ഉത്തരവോടെ താത്കാലിക അടിസ്ഥാനത്തിലെങ്കിലും പെണ്‍കുട്ടിയുടെ അമ്മക്ക് നീതി ലഭിച്ചതാണ് പൊതുവായ വിലയിരുത്തല്‍. ഇത് ഒരു ഭാഗിക നീതിയാണെന്നാണ് പെണ്‍കുട്ടികള്‍ക്കായി ശബ്ദിച്ചവര്‍ പറയുന്നത്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്നും വീഴ്ചകള്‍ ഉണ്ടായെന്ന് സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതിയായ പോക്‌സോ കോടതി വെറുതെ വിട്ടത്. വാളയാറില്‍ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നാണ് കേസ്.