Kerala
കൊലപാതകികൾക്ക് ലീഗ് കൂട്ടുനിൽക്കരുത്: എസ് വൈ എസ്
കോഴിക്കോട് | കാസർകോട്ടെ ഔഫ് അബ്ദുർറഹ്മാനെ കുത്തിക്കൊലപ്പെടുത്തിയ ക്രിമിനലുകൾക്ക് കൂട്ടുനിന്ന ലീഗ്, കോൺഗ്രസ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കില്ലെന്ന മുനവ്വറലി തങ്ങളുടെ പ്രസതാവനയുടെ സാധുതയെ ചോദ്യം ചെയ്യുകയാണ് ഈ നടപടി.
ആ അനാഥ കുടുംബത്തിന്റെ വേദന ഉൾകൊള്ളാൻ കഴിയാത്തവർ ആ വീട്ടിൽ പോയത് കൊണ്ട് എന്ത് പ്രയോജനം?. ഇന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് കോൺഗ്രസ് അഭിഭാഷക സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും വക്കാലത്ത് അറ്റസ്റ്റ് ചെയ്തത് ലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവുമാണ്. രാഷ്ട്രീയ ലക്ഷ്യത്തിനായി ഒറ്റക്കുത്തിന് ഔഫിനെ കൊന്ന പ്രതികൾക്ക് വേണ്ടി ഈ രാഷ്ട്രീയ നേതാക്കൾ തന്നെ ഹാജറായത് ഒട്ടേറെ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന കോൺഗ്രസും ലീഗും കനത്തവില നൽകേണ്ടി വരുമെന്നും എസ് വൈ എസ് മുന്നറിയിപ്പ് നൽകി.
സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ.മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, മുഹമ്മദ് പറവൂർ, എൻ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, ആർ പി ഹുസൈൻ, എസ് ശറഫുദ്ദീൻ, എം എം ഇബ്‌റാഹീം, എം വി സ്വിദ്ദീഖ് സഖാഫി, റഹ്മത്തുല്ലാഹ് സഖാഫി എളമരം, ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, അബൂബക്കർ മാസ്റ്റർ പടിക്കൽ, അബ്ദുൽജബ്ബാർ സഖാഫി എന്നിവർ സംബന്ധിച്ചു.