Connect with us

National

തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍. മുന്‍ഗതാഗത മന്ത്രി സുവേന്ദു അധികാരിയും ഏതാനും എം എല്‍ എമാരും ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ഈ വഴിക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നാല് മന്ത്രിമാര്‍ പങ്കെടുത്തില്ല. റജിബ് ബാനര്‍ജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രാനന്ദ് സിന്‍ഹ എന്നീ മന്ത്രിമാരാണ് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. യോഗത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് മൂന്ന് മന്ത്രിമാര്‍ പാര്‍ട്ടിക്ക് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റജിബ് ബാനര്‍ജി ഒരു വിശദീകരണവും നല്‍കിയിട്ടില്ല.

തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്കുള്ള അതൃപ്തി റജിബ് ബാനര്‍ജി നേരത്തെ പരസ്യമാക്കിയിരുന്നു. സുവേന്ദു അധികാരി ഉയര്‍ത്തിക്കാട്ടിയ അതേ പ്രശ്നങ്ങളാണ് റജിബ് ബാനര്‍ജിയും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി ബന്ധപ്പെട്ടാണ് പ്രധാന പ്രശ്നം.

ഇതിനിടെ റജിബ് ബാനര്‍ജിയുമായി അനുരഞ്ജന ശ്രമങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജിയുമായി തിങ്കളാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരാഴ്ചക്കിടെ പാര്‍ഥ ചാറ്റര്‍ജിയുമായി നടത്തുന്ന രണ്ടാമത്തെ ചര്‍ച്ചയായിരുന്നു അത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചൊവ്വാഴ്ച റജിബ് ബാനര്‍ജി മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതോടെ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സംശയത്തോടെയാണ് തൃണമൂല്‍ കാണുന്നത്.

Latest