Connect with us

Articles

അത്രമേല്‍ കര്‍ഷകവിരുദ്ധമോ ഈ മാധ്യമങ്ങള്‍!

Published

|

Last Updated

‘സീ ന്യൂസ്, റിപ്പബ്ലിക് ഭാരത്, ആജ്തക് – ദയവായി ഞങ്ങളെ കവര്‍ ചെയ്യരുത്. നിങ്ങള്‍ വ്യാജ മാധ്യമങ്ങളാണ്. ശരിക്കും ഗോഡി മീഡിയ.” കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ കൈയിലേന്തിയ പ്ലക്കാര്‍ഡിലെ വാക്കുകളാണിത്. ഒരുപക്ഷേ, നാളിതുവരെ രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പൊതുവെ കാണാത്ത, അതേസമയം കൃത്യമായ രാഷ്ട്രീയം പറയുന്ന വാക്കുകള്‍. തങ്ങളെ കവര്‍ ചെയ്യാന്‍ വരുന്ന മിക്ക ദേശീയ വാര്‍ത്താ ചാനലുകളും കേന്ദ്ര സര്‍ക്കാറിന് അനുകൂലമായി മാത്രമേ വാര്‍ത്തകള്‍ സൃഷ്ടിക്കൂ എന്നുറപ്പുള്ള കര്‍ഷകരാണിവര്‍. ദേശീയ മാധ്യമങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും അവരോടുള്ള നിലപാട് എന്തായിരിക്കണമെന്നും പറഞ്ഞുതരുന്നു ശക്തമായ ഈ വാക്കുകള്‍.

കര്‍ഷക സമരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വാര്‍ത്തകളും ചര്‍ച്ചകളുമാണ് ദേശീയ വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് സമരത്തിനായി പുറപ്പെട്ട അന്ന് മുതല്‍ ഈ സമരത്തെ ദേശവിരുദ്ധമായ നീക്കമായാണ് പ്രമുഖ ഹിന്ദി- ഇംഗ്ലീഷ് വാര്‍ത്താ ചാനലുകള്‍ അവതരിപ്പിച്ചത്. സിഖുകാരുടെ “ഖലിസ്ഥാന്‍” പ്രക്ഷോഭമായും പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് രാജ്യവിരുദ്ധ നീക്കത്തിനായി തയ്യാറാക്കിയ സമരമായും കേന്ദ്ര സര്‍ക്കാര്‍ അനുകൂല ചാനലുകള്‍ ഈ ചരിത്ര മുഹൂര്‍ത്തത്തെ കവര്‍ ചെയ്തു. ഇതേ ആശയം സ്ഥാപിക്കാനും പ്രചരിപ്പിക്കാനുമായി പ്രൈം ടൈം ചര്‍ച്ചകളും നടക്കുന്നു. കാര്‍ഷിക നിയമത്തെക്കുറിച്ചോ കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നീക്കങ്ങളെക്കുറിച്ചോ മാധ്യമങ്ങളില്‍ ചര്‍ച്ച പോലുമില്ല. എന്താണ് ഇത്രമേല്‍ ശക്തമായ സമരവുമായി കര്‍ഷകര്‍ മുന്നോട്ടു വന്നിരിക്കുന്നതെന്നോ രാജ്യത്തിന് അന്നം തരുന്നവരുടെ ആവശ്യങ്ങള്‍ എന്തെല്ലാമെന്നോ മാധ്യങ്ങള്‍ പറഞ്ഞതേയില്ല.

“ഞങ്ങള്‍ വിഢ്ഢികളല്ല. ടി വി ആങ്കര്‍മാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങള്‍ കാണുന്നുണ്ട്. ആജ് തകില്‍ അഞ്ജന ഓം കാശ്യപും റിപ്പബ്ലിക്കില്‍ അര്‍ണബ് ഗോസ്വാമിയും എന്താണ് ഞങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്? കര്‍ഷകര്‍ക്ക് ഇവരുടെ ആവശ്യമോ കവറേജോ വേണ്ട.” സിംഘു അതിര്‍ത്തിയില്‍ സമര രംഗത്തുള്ള ഇന്ദ്രജിത്ത് സിംഗ് ന്യൂസ് ലോണ്‍ട്രി ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പറഞ്ഞതാണിത്. സീ-പഞ്ചാബി ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കാന്‍ വിസമ്മതിച്ച ഈ പഞ്ചാബി കര്‍ഷകന്‍ മോദി അനുകൂല മാധ്യമങ്ങളെ അതിശക്തമായാണ് വിമര്‍ശിക്കുന്നത്. ഈ കര്‍ഷകരോഷം എത്രമേല്‍ ശരിയാണെന്ന്, കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ വാര്‍ത്താ ചാനലുകളില്‍ നടന്ന പ്രൈം ടൈം ചര്‍ച്ചകള്‍ വിലയിരുത്തുമ്പോള്‍ ഏതൊരാള്‍ക്കും ബോധ്യമാകും.

Farmers Reject Politics എന്ന ഹാഷ്ടാഗാണ് റിപ്പബ്ലിക് ചാനല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം കാണിച്ചത്. അതായത് സമരം ചെയ്യുന്ന കര്‍ഷകര്‍ രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തുന്നുവെന്നും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ബി ജെ പി വിരുദ്ധ രാഷ്ട്രീയ നേതാക്കള്‍ക്ക് കര്‍ഷകര്‍ക്കിടയില്‍ യാതൊരു വിലയുമില്ലെന്നുമാണ് അര്‍ണബിന്റെ കണ്ടെത്തല്‍. ഒപ്പം, രാഷ്ട്രവിരുദ്ധ നീക്കമെന്നും ഖലിസ്ഥാന്‍ മൂവ്‌മെന്റിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നുമുള്ള പ്രഖ്യാപനങ്ങളും. ഹാഥ്‌റസിലും സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളിലും ശഹീന്‍ ബാഗിലും കണ്ട അതേ ദേശവിരുദ്ധ നീക്കമായാണ് കര്‍ഷക സമരത്തെക്കുറിച്ച് റിപ്പബ്ലിക് ടി വി നിരന്തരം എയര്‍ ചെയ്ത വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. കര്‍ഷകരുടെ പ്രതിഷേധത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്ന് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു അര്‍ണബ്. വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോഴും പാനല്‍ ചര്‍ച്ച തുടരുമ്പോഴും ഇതുതന്നെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മോദിയുടെ ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെയാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയതെന്ന് റിപ്പബ്ലിക് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ജനതാദള്‍ സെക്യുലര്‍ പ്രതിനിധി തന്‍വീര്‍ അഹ‌്മദ് പ്രതികരിക്കുമ്പോഴും അര്‍ണബ് അദ്ദേഹത്തിന് സമയം അനുവദിക്കുന്നില്ല. പ്രധാന ചര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുകയും അതിലൂടെ കേന്ദ്ര സര്‍ക്കാറിനെ വിദഗ്ധമായി രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളുമാണ് ഇപ്പോഴും അര്‍ണബ് ന്യൂസ് റൂമിലിരുന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. സമര മുഖത്തെത്തിയ ചന്ദ്രശേഖര്‍ ആസാദിനെയും കടന്നാക്രമിക്കാന്‍ അര്‍ണബ് മറന്നില്ല.

സീ ന്യൂസ് കര്‍ഷക സമരം ലൈവായി റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, “ദേശവിരുദ്ധരുടെ കൂട്ടായ്മ കാണുക” എന്ന ക്യാപ്ഷനോടെ എന്നുമാത്രം. പല കര്‍ഷകരും സീ ന്യൂസിന് ബൈറ്റ് കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ “ദേശവിരുദ്ധര്‍ എവിടെയുണ്ടോ, അവിടെ സീ ന്യൂസിന് പ്രവേശനം നിഷേധിക്കപ്പെടുന്നു” എന്ന സുന്ദര സുമോഹന വാദവുമായാണ് റിപ്പോര്‍ട്ടറുടെ കത്തിക്കയറല്‍. ഇവിടെ സമരത്തിനെത്തിയത് ഖലിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നവര്‍ മാത്രമാണെന്നും രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകരും സമരത്തിനെതിരാണെന്നും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തുകളഞ്ഞു. അത്രമേല്‍ വാസ്തവ വിരുദ്ധവും കര്‍ഷക വിരുദ്ധവുമായിരുന്നു മിക്ക ചാനലുകളുടെയും ലൈവ് റിപ്പോര്‍ട്ടിംഗ്. “സമരത്തിനിറങ്ങിയ കര്‍ഷകര്‍ വളരെ ഇമോഷനലാണ്. മീഡിയക്ക് മുന്നില്‍ സംസാരിക്കാന്‍ പോലും കഴിയാത്ത വിധം വികാരനിര്‍ഭരരാണ്”- സീ ന്യൂസ് റിപ്പോര്‍ട്ടര്‍ വളരെ പണിപ്പെട്ടാണ് മാധ്യങ്ങളെ കാണാന്‍ വിസമ്മതിക്കുന്ന കര്‍ഷക പ്രതിഷേധം മറച്ചുപിടിക്കാന്‍ ശ്രമിച്ചത്.

ആജ് തകിലെ അഞ്ജന ഓം കാശ്യപ് തന്റെ ഒരു മണിക്കൂര്‍ ജനകീയ ടി വി പ്രോ ഗ്രാമായ ഹല്ലാ ബോലില്‍ കര്‍ഷക സമരത്തിനായി മാറ്റിവെച്ചത് കേവലം പത്ത് മിനുട്ടാണ്. ബാക്കി സമയം മുഴുവന്‍ ദേശവിരുദ്ധ പെണ്‍കുട്ടിയുടെ യഥാര്‍ഥ കഥ എന്ന ടൈറ്റിലില്‍ ജെ എന്‍ യു സമര നായികയായിരുന്ന ഷെഹ്‌ല റാശിദിന്റെ കുടുംബ ജീവിതത്തെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന രീതിയില്‍ ഡല്‍ഹിയിലെ കര്‍ഷക സമരം അതീവ ശ്രദ്ധ നേടിക്കഴിഞ്ഞപ്പോഴും അഞ്ജന ഓം കാശ്യപിനും ആജ് തകിനും ദേശീയ പ്രധാന വാര്‍ത്തയായത് ജെ എന്‍ യുവില്‍ അതിശക്തമായ സമരം നയിച്ച വിദ്യാര്‍ഥി നേതാവിനെക്കുറിച്ചുള്ള വ്യാജ ആരോപണങ്ങള്‍.

കര്‍ഷകരെ പിന്തുണച്ച കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയെ ഭീഷണിപ്പെടുത്തുന്ന തിരക്കിലായിരുന്നു ടൈംസ് നൗ ചാനലില്‍ രാഹുല്‍ ശിവശങ്കര്‍. കാനഡക്കെതിരെ ഇന്ത്യയെടുക്കാന്‍ പോകുന്ന രാഷ്ട്രീയ നിലപാടുകളും അതുവഴിയുണ്ടാകാന്‍ പോകുന്ന ആഗോളവ്യാപക പ്രത്യാഘാതങ്ങളും നിറഞ്ഞുനിന്നു ടൈംസ് നൗവില്‍. കര്‍ഷകരുടെ ജനകീയ പ്രക്ഷോഭവും കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നതും ചര്‍ച്ചകള്‍ പരാജയപ്പെടുന്നതുമൊന്നും രാഹുല്‍ ശിവശങ്കര്‍ തൊട്ടതേയില്ല. എന്തുകൊണ്ടാണ് പ്രതിപക്ഷ ലോബി കനേഡിയന്‍ പ്രസിഡന്റിനെ പിന്തുണക്കുന്നതെന്ന് ചോദിക്കാനും ടൈംസ് നൗ മറന്നില്ല. ശഹീന്‍ കിസാന്‍ കോണ്‍സ്പിറസി എന്നും ഖലിസ്ഥാന്‍ പ്രക്ഷോഭം എന്നും വിളിച്ച് സമരത്തെ ദേശവിരുദ്ധമാക്കാനും ടൈംസ് നൗ വല്ലാതെ അധ്വാനിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്. പൗരത്വ ബില്ലിനെതിരെ നടന്ന ശഹീന്‍ ബാഗിലെ സമരമുഖങ്ങളെല്ലാം കേവലം ദേശവിരുദ്ധ ഗൂഢാലോചന മാത്രമായിരുന്നുവെന്നും അത്രമേല്‍ തരംതാണ നാടകം മാത്രമാണ് ഇപ്പോള്‍ കര്‍ഷകര്‍ നടത്തുന്നതെന്നും ടൈംസ് ലജ്ജയില്ലാതെ തുറന്നടിച്ചു.

അഞ്ഞൂറോളം കര്‍ഷക സംഘടനകളില്‍ നിന്നുള്ള മൂന്ന് ലക്ഷത്തിലധികം കര്‍ഷകരാണ് ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികളില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നത്. കൂടുതലും പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്നത് ഉള്‍പ്പെടെ പത്തോളം ആവശ്യങ്ങളാണ് കര്‍ഷകര്‍ക്കുള്ളത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച അടവുനയങ്ങളൊന്നും സമരക്കാരുടെ മുമ്പില്‍ വിജയിച്ചില്ല. കര്‍ഷക സമരത്തെ കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിന് പറ്റിയ വീഴ്ചകളും സമരത്തിന്റെ പ്രാധാന്യവും സമരത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടതുമൊന്നും മോദി ഭക്തരായ ദേശീയ മാധ്യമങ്ങളില്‍ വന്നതേയില്ല എന്നിടത്താണ് നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ എത്രമേല്‍ ജനവിരുദ്ധമാണെന്ന് നാം തിരിച്ചറിയുന്നത്. ഇന്ത്യന്‍ സമരമുഖത്തെ തീഷ്ണമായ അധ്യായമെന്ന് അല്‍ജസീറയും ഇന്ത്യ മുഴുവന്‍ അലയടിക്കുന്ന പ്രക്ഷോഭമെന്ന് ന്യൂയോര്‍ക്ക് ടൈംസും ഇന്ത്യന്‍ ഭരണകൂടം കര്‍ഷകര്‍ക്ക് മുമ്പില്‍ അടിയറവ് പറയുമെന്ന് ബി ബി സിയും വിശേഷിപ്പിച്ച കര്‍ഷക സമരത്തെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ തരത്തില്‍ കൊച്ചാക്കാന്‍ ശ്രമിക്കുന്നത്. നാളെ ചരിത്രമാകാന്‍ പോകുന്ന ഒരു കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരിലായിരിക്കും ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭാവിയില്‍ സ്വയം അടയാളപ്പെടുത്തുക.

Latest