Gulf
കൊവിഡുകാല സേവനങ്ങൾക്ക് നാസ് വക്കത്തിനെ ആദരിച്ച് സഊദി ആരോഗ്യ മന്ത്രാലയം

ദമാം | കൊവിഡ് പ്രതിസന്ധിനകാലത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച മലയാളിയായ സാമൂഹിക പ്രവർത്തകന് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ്. കിഴക്കൻ പ്രവിശ്യയിലെ ആരോഗ്യ മേഖല കൊവിഡ് ക്ലസ്റ്റർ സെൽ പ്രവർത്തകനായ നാസ് വക്കത്തിനാണ് സെൽ മേധാവി അബ്ദുൽ അസീസ് അൽ ഗാംദിയുടെ അംഗീകാര പത്രം ലഭിച്ചത്. കിഴക്കൻ പ്രവിശയിലെ മോർച്ചറി വിഭാഗം തലവൻ ഫഹദ് അൽ ഹാരിസിയാണ് നാസിന് അംഗീകാര പത്രം സമ്മാനിച്ചത്. അലി അൽ മതറും ചടങ്ങിൽ സംബന്ധിച്ചു.
മോർച്ചറി വിഭാഗത്തിെൻറ നിർദേശ പ്രകാരം ആദ്യമായാണ് പ്രവാസിയായ ഒരാളെ അഭിനന്ദന പത്രം നൽകി ആദരിക്കുന്നത്. വിവിധ രാജ്യക്കാർക്ക് കൂടി നാസ് നൽകിയ സേവനങ്ങൾ പരിഗണിച്ചാണിത്.
ആരോഗ്യ മന്ത്രാലയത്തിന്റെ മോർച്ചറിയുടെ കീഴിലുള്ള 96 സ്റ്റോറേജുകളിൽ പകുതിയും ആദ്യ കാലങ്ങളിൽ തന്നെ കൊവിഡ് ബാധിച്ച് മരിച്ചവർക്കായി മാറ്റി വെച്ചിരുന്നു. സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പ്രവിശ്യയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കൊവിഡ് ബാധിച്ച് ദിവസവും മരണപ്പെടുന്ന ഇരുപതിനും മുപ്പതിനും ഇടയിലുള്ള മയ്യിത്തുകൾ ഖബറടക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി.
കൊവിഡിനെ ഭയന്ന് ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന സമയത്തായിരുന്നു എല്ലാം മറന്നുള്ള ഈ സാമൂഹിക ദൗത്യം. ഇന്ത്യക്കാർക്ക് പുറമെ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, തുടങ്ങിയ രാജ്യക്കാരുടെ നൂറിലധികം മയ്യത്തുകൾ ഖബറടക്കിയതായും നാസ് വക്കം പറഞ്ഞു.