National
ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പ്; ഒരു മരണം, നിരവധി പേർക്ക് പരുക്ക്
ഗുവാഹത്തി | വടക്കൻ ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒരു അഗ്നിശമന സേനാംഗം മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംസ്ഥാന തലസ്ഥാനമായ അഗർത്തലക്ക് സമീപം പാനിസാഗർ ടൗണിലെ ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാർക്ക് നേരെയാണ് പോലീസ് വെടിവെച്ചത്. ആദിവാസി വിഭാഗത്തിൽ പെട്ട ബ്രൂ അഭയാർഥി സമൂഹത്തെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചുള്ള സമരം അക്രമാസക്തമായതോടെയാണ് പോലീസ് നേരിട്ടത്. പ്രക്ഷോഭകർ പോലീസിന് നേരെ കല്ലെറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
പുനരധിവാസ പദ്ധതിയിൽ പ്രതിഷേധിച്ച് നവംബർ 16 മുതൽ അനിശ്ചിതകാല ബന്ദ് നടക്കുകയാണ്. ത്രിപുരയിലെ വംശീയ കലഹത്തെ തുടർന്ന് 23 വർഷം മുമ്പ് ബ്രൂ സമൂഹം അയൽരാജ്യമായ മിസോറാമിലേക്ക് പലായനം ചെയ്തിരുന്നു. അവരുടെ പുനരധിവാസത്തിനുള്ള കേന്ദ്ര പദ്ധതി രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന വിജയമായിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ത്രിപുരയിലെ കാഞ്ചൻപൂർ ഉപവിഭാഗത്തിലെ നാട്ടുകാർ ഇതിനെ ശക്തമായി എതിർക്കുകയാണ്. ഇവരാണ് പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്.