Connect with us

Kerala

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം; സി എ ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഐസക്

Published

|

Last Updated

തിരുവനന്തപുരം | സി എ ജിറിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് ധനവകുപ്പു മന്ത്രി തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അസാധാരണ സാഹചര്യമാണ് സി എ ജി സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളെന്നതിനാല്‍ അസാധാരണ നടപടികളും ഇനി ആവശ്യമായി വരുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി എടുക്കുന്ന മുഴുവന്‍ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിക്കുന്ന സി എ ജി റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല.

2018-19 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ച ശേഷമുള്ളതല്ല. സര്‍ക്കാരിന് ലഭ്യമാക്കിയിട്ടുള്ള കരട് റിപ്പോര്‍ട്ടില്‍ കിഫ്ബിയെ കുറിച്ച് രണ്ടേ രണ്ട് ഖണ്ഡികയേ ഉള്ളൂ. കിഫ്ബിയുടെ വായ്പയെടുക്കല്‍ ഭരണഘടന വിരുദ്ധമെന്ന് അതിലില്ലായിരുന്നു. കരട് റിപ്പോര്‍ട്ടും എക്സിറ്റ് മീറ്റിംഗും കഴിഞ്ഞ അന്തിമ റിപ്പോര്‍ട്ടിലാണ് കിഫ്ബിയുടെ വായ്പ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിരിക്കുന്നത്. അതുവരെ ഒരു ഘട്ടത്തിലും എവിടെയും ഇക്കാര്യം പറഞ്ഞിട്ടില്ല. നാല് പേജുള്ള കിഫ്ബിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു ഘട്ടത്തിലും സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടില്ല.

നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് തുറക്കാന്‍ പാടില്ലെന്ന് എവിടെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് മന്ത്രി ചോദിച്ചു. അതിനുള്ള അവകാശം സര്‍ക്കാരിനുണ്ട്. പോസ്റ്റുമാന്റെ പണിയല്ല ധനമന്ത്രിയുടെത്. മാധ്യമങ്ങള്‍ക്ക് സ്ഥിരമായി എ ജി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണ്. ഭരണഘടനാ സ്ഥാപനത്തിന് ഇത് ഭൂഷണമല്ല. 11 ലെ വാര്‍ത്താകുറിപ്പ് 16 ന് പുറത്തുവന്നതില്‍ അസ്വാഭാവികതയുണ്ടെന്നും ഐസക് പറഞ്ഞു.

നിഗമനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാന്‍ ഭരണഘടന അധികാരവും അവകാശവും നല്‍കുന്നില്ല.
സര്‍ക്കാരുമായി ചര്‍ച്ചപോലും ചെയ്യാത്ത കാര്യങ്ങള്‍ എഴുതി തയാറാക്കിയിട്ട് അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ച് അംഗങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. ഇത് സഭയുടെ അവകാശ ലംഘനമാണ്. കേരള നിയമസഭ പാസാക്കിയതാണ് കിഫ്ബി നിയമം. അതിനെതിരായ നീക്കങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം ഉണരണമെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരായ അവകാശ ലംഘന നോട്ടീസിന് കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest