Connect with us

Covid19

ഡല്‍ഹിയില്‍ കൊവിഡിനെ പിടിച്ചുകെട്ടാന്‍ 12 ഇന പദ്ധതിയുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് കൊവിഡിനെ പിടിച്ചുകെട്ടാന്‍ 12 ഇന പദ്ധതിയുമായി കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഐസിയു ബെഡുകളുടെയും ഓക്‌സിജന്‍ സിലിണ്ടറുകളുടെയും എണ്ണം വര്‍ധിപ്പിക്കുക, കൂടുതല്‍ മെഡിക്കല്‍ സ്റ്റാഫിനെ വിന്യസിക്കുക തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി.

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് പദ്ധതികളില്‍ മറ്റൊന്ന്. വീടുകളില്‍ ക്വാറന്‍ന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനും തീരുമാനമായി. 750 ഹോസ്പിറ്റല്‍ ബെഡുകള്‍ ഒരുക്കുവാനും ഐസിയു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കേന്ദ്രം സഹായം വാഗ്ദാനം ചെയ്തതായി യോഗത്തിന് ശേഷം അരവിന്ദ് കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിധിന കൊവിഡ് പരിശോധ ഒരു ലക്ഷമായി ഉയര്‍ത്താനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. നിലവില്‍ 60,000 പരിശോധനകളാണ് പ്രതിദിനം നടത്തുന്നത്.

ഒക്‌ടോബര്‍ 20ന് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്. വേണ്ടത്ര ഐസിയു സൗകര്യങ്ങള്‍ ഇല്ലാത്തതും പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ 33 സ്വകാര്യ ആശുപത്രികളില്‍ 80 ശതമാനം ബെഡുകള്‍ കൊവിഡ് ചികിത്സക്കായി നീക്കിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.