Connect with us

Covid19

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളിലാണ് ഇത്തരം ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ക്ലിനിക്കുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കൊവിഡ് മുക്തരായ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടിക തയാറാക്കി കൊവിഡാനന്തര ചികിത്സ ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ എല്ലാ വ്യാഴാഴ്ചയുമാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കും.

കൊവിഡ് ഭേദമായ എല്ലാ രോഗികളെയും മാസത്തില്‍ ഒരു തവണയെങ്കിലും ഈ ക്ലിനിക്കുകളിലൂടെയോ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെയോ ടെലിഫോണ്‍ മുഖേനെയോ ബന്ധപ്പെടുകയും അവരുടെ ആരോഗ്യസ്ഥിതി മനസിലാക്കി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. ഇതിനായി ഇത്തരം സംവിധാനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ഫീല്‍ഡുതല ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. രോഗികളെ ഇത്തരം ക്ലിനിക്കുകളില്‍ എത്തിക്കുന്നതിന് ആശാ വര്‍ക്കര്‍മാരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്.

പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകളില്‍ ഗുരുതര രോഗലക്ഷണങ്ങളോടു കൂടി എത്തുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സക്കും വിധേയരാക്കുന്നതിനായി ദ്വിതീയ, തൃതീയ തലങ്ങളില്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പോസ്റ്റ് കൊവിഡ് റഫറല്‍ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. ഇത്തരം ക്ലിനിക്കുകളില്‍ ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ന്യൂറോളജി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ സ്പെഷ്യാലിറ്റികളുടെ സേവനമുണ്ടാകും.

ആശുപത്രികളില്‍ ഇത്തരം സ്പെഷ്യലിസ്റ്റ് സേവനം ആവശ്യമുള്ളവര്‍ക്കും എന്നാല്‍ ഗുരുതരമല്ലാത്ത ലക്ഷണമുള്ളവര്‍ക്കും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ വഴി സേവനങ്ങള്‍ നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളില്‍ എത്തപ്പെടുന്ന രോഗികളുടെ രോഗ വിവരങ്ങളും നല്‍കിയ ചികിത്സയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള മാര്‍ഗ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റും തയാറാക്കി നല്‍കിയിട്ടുണ്ട്. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ആശുപത്രി തലത്തിലും പ്രത്യേക കമ്മിറ്റികളും ടീമുകളും രൂപവത്ക്കരിക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് രോഗമുക്തരായ പലര്‍ക്കും ഗുരുതരമായവ ഉള്‍പ്പെടെ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. അമിതമായ കിതപ്പ് മുതല്‍ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനെ നിസാരമായി കാണരുതെന്നും പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകളെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു.