Connect with us

International

ബൈഡന്‍ വിജയത്തിലേക്ക്; കോടതികളിലും ട്രംപിന് തിരിച്ചടി

Published

|

Last Updated

വാഷിങ്ടണ്‍ ഡിസി |  അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തോട് അടുക്കവേ കോടതിയിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് മിഷഗണിലും ജോര്‍ജിയയിലും ട്രംപ് നല്‍കിയ പരാതി കോടതി തള്ളി.

ജോര്‍ജിയയില്‍ വൈകിയെത്തിയ ബാലറ്റുകള്‍ തല്‍സമയം പോള്‍ ചെയ്ത ബാലറ്റുകളുമായി കലര്‍ത്തിയെന്നായിരുന്നു ആരോപണം. തപാല്‍ വോട്ടുകള്‍ എണ്ണുന്നത് നിരീക്ഷിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് മിഷിഗണില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ട്രംപ് ക്യാമ്പിന്റ ഹരജി.

ഈ രണ്ട് ഹരജികളും അതാത് സംസ്ഥാനത്തെ കോടതികള്‍ തള്ളിയത് ട്രംപിന് വലിയ തിരിച്ചടിയായി. ട്രംപിന്റെ ആരോപണത്തിന് തെളിവില്ലെന്ന് ജോര്‍ജിയയിലെ ഉന്നത കോടതി കണ്ടെത്തി. വോട്ട് എണ്ണലുമായി ബന്ധപ്പെട്ട നടപടികളുമായി ബന്ധമില്ലാത്തതിനാല്‍ മിഷഗണ്‍ സ്റ്റേറ്റ് സെക്രട്ടറിക്കെതിരായ പരാതി നിലനില്‍ക്കുന്നതല്ലെന്ന് മിഷഗണ്‍ കോടതിയും വ്യക്തമാക്കി.
അതേ സമയം മിഷഗണില്‍ ബൈഡന്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജോര്‍ജിയയില്‍ ട്രംപിനാണ് നേരിയ ലീഡ്. നവാഡയില്‍ ബൈഡന് നേരിയ ഭൂരിപക്ഷമുണ്ട്. 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ച മിഷഗണ്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തിരിക്കുകയാണ്.

സുതാര്യത ഉറപ്പുവരുത്തുന്നതുവരെ പെന്‍സില്‍വേനിയ സംസ്ഥാനത്ത് വോട്ടണ്ണെല്‍ നിര്‍ത്തണമെന്നും ട്രംപ് ടീം ആവശ്യപ്പെട്ടു. നിലവില്‍ ഇവിടെ ട്രംപിനാണ് മുന്നേറ്റം. പക്ഷേ, തപാല്‍ വോട്ടുകള്‍ കൂടുതലായി എണ്ണുന്തോറും ബൈഡന് ലീഡ് ലഭിക്കാനുള്ള സാധ്യതയുണ്ട്.