Socialist
വെറുതെയാവില്ല ഈ നാളങ്ങൾ!
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യു പി പോലീസ് അറസ്റ്റു ചെയ്തിട്ട് ഇന്നേയ്ക്ക് ഒരു മാസമായി. ഇപ്പോൾ യു പി ടാസ്ക് ഫോഴ്സിൻ്റെ കസ്റ്റഡിയിലാണ് കാപ്പൻ. കീഴ്ക്കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകാൻ സിദ്ദിഖിനെ കാണാൻ പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളും അഭിഭാഷകനും അപേക്ഷ നൽകിയിരുന്നു. അനുമതി ലഭിച്ചില്ല. തുടർന്ന്, സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസു പരിഗണിക്കാൻ കാത്തിരിക്കുന്നു. പ്രാഥമികമനുഷ്യാവകാശം പോലും യു പിയിൽ നിഷേധിക്കപ്പെടുമ്പോൾ പരമോന്നത നീതിപീഠത്തിൻ്റെ ഇടപെടലിൽ തന്നെയാണ് പ്രതീക്ഷ.
റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസാമി അറസ്റ്റു ചെയ്യപ്പെട്ടതിനെ തുടർന്ന് വീണ്ടും ചർച്ചയായിരിക്കുകയാണല്ലോ മാധ്യമസ്വാതന്ത്ര്യം. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളും മന്ത്രിമാരും അർണബിനു വേണ്ടി രംഗത്തു വന്നിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യമാണ് അവരും ഉന്നയിക്കുന്ന വിഷയം. കേന്ദ്രസഹമന്ത്രി വി മുരളീധരൻ പറഞ്ഞത് അർണബിൻ്റെ അറസ്റ്റിൽ കേരളത്തിൽ വ്യാപകമായ പ്രതിഷേധം ഉയരണമെന്നാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇതേ മന്ത്രി അഴിമുഖം ലേഖകൻ സിദ്ദീഖ് കാപ്പനെ ഭീകരവാദി എന്നു വിശേഷിപ്പിച്ചതു കേട്ടപ്പോൾ ഏറെ ദു:ഖം തോന്നി. കാപ്പൻ്റെ മോചനത്തിൽ ഇടപെടൽ തേടി ഭാര്യ റെയ്ഹാനത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടതിനെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.