Connect with us

Ongoing News

പൊതുസമ്മതം റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം; ഇനിമുതല്‍ സിബിഐക്ക് അനുമതിയില്ലാതെ കേസെടുക്കാനാകില്ല

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് സി ബി ഐക്ക് അന്വേഷണം നടത്താനുള്ളപൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക.അനുമതിയില്ലാതെ കേസെടുക്കാന്‍ സിബിഐക്ക് നല്‍കിയ പൊതുസമ്മതമാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്.

ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. അതേ സമയം കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്സിക്യൂട്ടീവ് ഓര്‍ഡറായി നിലവില്‍ വരും.

കേരളത്തില്‍ സി ബി ഐയെ വിലക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയുടെ നിര്‍ദേശപ്രകാരമോ സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെ സിബിഐ അനില്‍ അക്കര എം എല്‍ എയുടെ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് തുടര്‍ന്നാണ് പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

പൊതുസമ്മതം പിന്‍വലിക്കാനുള്ള തീരുമാനം എക്സിക്യൂട്ടീവ് ഓര്‍ഡറായി പുറത്തിറക്കും. 2017ലാണ് സി ബി ഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പൊതുസമ്മതം നല്‍കിയത്.അതേസമയം, സി ബി ഐയുടെ നിലവിലെ അന്വേഷണങ്ങളെ ഈ തീരുമാനം ബാധിക്കില്ല.