Connect with us

Kerala

സ്പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു

Published

|

Last Updated

കൊച്ചി |  പാതയോരങ്ങളില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗതക്ക് പിഴ ഈടാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത വേഗതക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ.സിജു ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഒരോ റോഡിലും വിവിധ വാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കണം.

പരമാവധി വേഗതയെക്കുറിച്ച് അറിവില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാതകളില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറകളില്‍ പതിയുകയും പിന്നീട് അമിത വേഗതയിലുള്ള ഡ്രൈവിംഗിന് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് സിജു കമലാസനന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

മോട്ടോര്‍ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും സിജുവിന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകന്‍ ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ചാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ മോട്ടോര്‍ വാഹന ചട്ടമനുസരിച്ച് പിഴ ചുമത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

---- facebook comment plugin here -----

Latest