Connect with us

National

നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ രാഹുലും പ്രിയങ്കയും ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന അഞ്ചംഗ സംഘം ഹത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. കെ സി വേണുഗോപാല്‍, അധിര്‍ രജ്ഞന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നത് അവസാന നിമിഷം വരെ തടയാന്‍ ശ്രമിച്ച പോലീസിന് ഒടുവില്‍ വഴങ്ങേണ്ടിവരികയായിരുന്നു.

ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഹത്രാസ്. ഉച്ചക്ക് രണ്ടരക്കാണ് 30ഓളം എംപിമാര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക് തിരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സംഘത്തെ ഉത്തര്‍പ്രദേശ് പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞു. ഡല്‍ഹി-നോയിഡ ഡയറക്ട് ഫ്‌ളൈവേയില്‍ ബാരിക്കേഡുകള്‍ തീര്‍ത്തായിരുന്നു പോലീസിന്റെ പ്രതിരോധം. രാഹുലിനും സംഘത്തിനും അഭിവാദ്യവുമായി നൂറ്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം രാഹുലും പ്രിയങ്കയുമടക്കം അഞ്ച് നേതാക്കള്‍ക്ക് ഹത്രാസിലേക്ക് പോകാന്‍ അനുമതി നല്‍കുകയായരിുന്നു.

കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും പെണ്‍കുട്ടികളുടെ ബന്ധുക്കളെ കാണാനുള്ള ശ്രമം നടത്തിയിരുന്നു. ഇത് പോലീസ് ഇടപെടലിനെ തുടര്‍ന്ന്് ലക്ഷ്യം കണ്ടില്ല. പോലീസുകാര്‍ പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് രാഹുല്‍ നിലത്തുവീണിരുന്നു. തുടര്‍ന്ന് പോലീസിനെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ തടയാന്‍ ആര്‍ക്കും ആവില്ലെന്ന് പറഞ്ഞ് രാഹുല്‍ ഇന്നും ഹത്രാസിലേക്ക് തിരിച്ചത്.

Latest