Connect with us

National

"മാധ്യമങ്ങൾ കൈയൊഴിഞ്ഞാലും ഞങ്ങളിവിടെ തുടരും": ഹത്രാസ് ഇരയുടെ കുടുംബത്തിന് ഭീഷണിയുമായി ഉദ്യോഗസ്ഥർ

Published

|

Last Updated

ലക്‌നോ | ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി നരകയാതന അനുഭവിച്ച് മരണത്തിന് കീഴടങ്ങിയ യുവതിയുടെ കുടുംബത്തിന് ഭീഷണിയുമായി ഉദ്യോഗസ്ഥർ. ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലശ്കറാണ് കുടുംബാംഗങ്ങൾക്ക് നേരെ ഭീഷണിയുയർത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാധ്യമപ്രവർത്തകർ ഇന്നും നാളെയുമൊക്കെയായി ഇവിടം വിട്ടുപോകും. ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും. മൊഴി തിരുത്തണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. പക്ഷേ അന്തിമതീരുമാനം ഞങ്ങളുടേതായിരിക്കുമെന്നാണ് അദ്ദേഹത്തിന്‌റെ ഭീഷണി.

അതിനിടെ, ഇരയുടെ മൃതദേഹം തിരക്കിട്ട് രഹസ്യമായി സംസ്‌കരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ വിശദികരണം തേടി. വീട്ടുകാരെ പോലും പങ്കെടുപ്പിക്കാതെ തിരക്കിട്ട് മൃതദേഹം സംസ്‌കരിക്കേണ്ടതിന്റെ അവശ്യകത എന്തായിരുന്നെന്ന് വിശദീകരിക്കണമെന്ന് കമ്മീഷൻ യു പി പോലീസ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 14നാണ് കുടുംബാംഗങ്ങൾക്കൊപ്പം പുല്ലരിയാൻ പോയ യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ശരീരമാസകലം പരുക്കേറ്റ് നാവ് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

 

Latest