Connect with us

Covid19

കൊവിഡ്: അതീവ ജാഗ്രത പുലര്‍ത്തണം; ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മന്ത്രി ശൈലജ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇപ്പോള്‍ നടക്കുന്നത് കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. ജാഗ്രത കൈവിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ശ്രദ്ധക്കുറവുണ്ടായാല്‍ പ്രായമായവരിലേക്ക് രോഗം പടരാം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. ആദ്യ കേസ് മുതല്‍ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മരണനിരക്ക് ഇപ്പോഴും 0.39 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് എത്രയോ കുറവാണ്. കൂട്ടായ ശ്രമത്തിലൂടെയാണ് മരണനിരക്ക് കുറച്ചു നിര്‍ത്താന്‍ സാധിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം സ്വീകരിച്ച മാര്‍ഗങ്ങള്‍ ശരിയായിരുന്നു എന്നാണ് മറ്റ് സംസ്ഥാനങ്ങളിലെ അനുഭവം തെളിയിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒരു ഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നിലായിരുന്നു. എന്നാല്‍, ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിനിടെ ഉണ്ടായി. സമരങ്ങള്‍ വര്‍ധിച്ചത് കേസുകളുടെ എണ്ണവും കൂടാനിടയാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പല രാജ്യങ്ങളും വീണ്ടും ലോക്ക് ഡൗണിലേക്കു പോകേണ്ടി വരുമെന്ന സ്ഥിതിയിലാണ്. കേരളത്തില്‍ ഇനിയൊരു ലോക്ക് ഡൗണ്‍ ഒഴിവാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, നിസ്സഹകരണ സമീപനങ്ങള്‍ തുടര്‍ന്നാല്‍ മറ്റ് വഴികള്‍ ഇല്ലാതെ വരും.

സംസ്ഥാനത്ത് ആകെ 1,67,000 ത്തില്‍ പരം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി മന്ത്രി പറഞ്ഞു. ഇതില്‍ 1,14,000 പേര്‍ ഇതുവരെ രോഗമുക്തി നേടി. 656 പേരാണ് ഇതുവരെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കൂടുതല്‍ കൊവിഡ് ബാധിച്ചതെങ്കിലും മരിച്ചവരില്‍ 72 ശതമാനം പേരും 60നു മുകളില്‍ പ്രായമുള്ളവരാണ്. ജനസാന്ദ്രതയും പ്രായമായവരുടെയും ജീവിത ശൈലീ രോഗികളുടെയും എണ്ണക്കൂടുതലും കേരളത്തില്‍ വലിയ പ്രതിസന്ധിയാണെന്നും മന്ത്രി വ്യക്തമാക്കി.

Latest