Articles
രാഷ്ട്രീയ ലാഭത്തിനുള്ള തീക്കളികള്‍!
ഭരണത്തിലോ ഭരണ മികവിലോ ആയിരുന്നില്ല; ഭരണ മാറ്റത്തിലായിരുന്നു എക്കാലത്തും കേരള രാഷ്ട്രീയത്തിന്റെ കണ്ണ്. അയ്യഞ്ച് വര്‍ഷം തികയുമ്പോള്‍ വിശേഷിച്ച് ഒരലമ്പുമില്ലാതെ ആചാരപരമായി ഭരണമാറ്റമുണ്ടാകും. നന്നായി ഭരിച്ചാലും ഭരിച്ചു വെടക്കാക്കിയാലും ഭരണമാറ്റം ഉറപ്പാണ്, പിന്നെന്തിന് ഉഷ്ണിച്ചു ഭരിക്കണം എന്നൊരു നിലപാടും മുന്നണികള്‍ക്കുണ്ടായിരുന്നു. മുടക്കമില്ലാതെ, വരുമെന്നുറപ്പുള്ള ഈ ഭരണമാറ്റം മുന്‍നിറുത്തിയായിരുന്നു കേരളത്തിലെ ഇടത് വലത് മുന്നണികള്‍ പ്രതിപക്ഷത്ത് ക്ഷമയോടെ ഇരുന്നിരുന്നത്. അണികളെ പിടിച്ചുനിറുത്തുന്നതും പോലീസുകാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിരട്ടിനിറുത്തുന്നതും ഭരണമില്ലെങ്കിലും കഞ്ഞി കുടിച്ചു പോകുന്നതും അലംഘനീയം എന്ന് കരുതിപ്പോന്ന ഈ ഭരണമാറ്റ പ്രതീക്ഷയുടെ ബലത്തിലായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന യു ഡി എഫിനെ ഇപ്പോള്‍ അസാധാരണമായൊരു ഭയം പിടികൂടിയിരിക്കുന്നു; കട്ടായം കരുതിപ്പോന്ന പതിവ് ഇക്കുറി തെറ്റുമോ? രാഷ്ട്രീയ കണക്കന്മാര്‍ ആപത് സൂചനകള്‍ ഗണിച്ചു തുടങ്ങിയിട്ടുണ്ട്. മുമ്പെങ്ങും ഇല്ലാത്ത പ്രതിഭാസമാണിത് – ഭരണത്തുടര്‍ച്ചാഭീതി. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന കോലാഹലങ്ങളുടെ മൂലഹേതു ഇതാണ്. സ്വര്‍ണക്കടത്തോ ഖുര്‍ആന്‍ കടത്തോ ലൈഫ്മിഷനോ ഒന്നുമല്ല വിഷയം, അതൊക്കെ രോഗലക്ഷണങ്ങളാണ്.
സാധാരണക്കാരന് പറഞ്ഞാല്‍ മനസ്സിലാകുന്നതല്ല ഈ പ്രാണഭീതി. അത് മനസ്സിലാകാന്‍ രാഷ്ട്രീയക്കുപ്പായത്തിനകത്ത് കയറിക്കൂടി നോക്കണം. അധികാരത്തിന്റെ ശീതളഛായയില്‍ നിന്ന്, ട്രഷറി ബഞ്ചുകളില്‍ നിന്ന് പ്രതിപക്ഷ നിരയിലേക്ക് ശാന്തമായി മാറിയിരിക്കുമ്പോള്‍, നാല്‌വര്‍ഷം മുമ്പ് കാണാന്‍ തുടങ്ങിയ സ്വപ്‌നമാണ് ഭരണമാറ്റം. ആ സ്വപ്‌നമാണ് നേതാക്കളെ പാര്‍ട്ടികളില്‍ പിടിച്ചു നിറുത്തുന്നത്, അണികളെ കൂടെ നിറുത്തുന്നത്, ഭരണപ്പിന്‍ബലമില്ലാതെ തന്നെ പോലീസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ ആപ്പീസുകളിലും കയറിച്ചെന്ന് പ്രമാണിത്തം കാണിക്കാന്‍ ഊരബലം നല്‍കുന്നത്. ഫലത്തില്‍ ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഏറ്റക്കുറച്ചിലോടെ ഭരണസുഖം. അതില്ലാതാകുക എന്നുവെച്ചാല്‍..! ചെന്നിത്തലയും മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും പ്രാന്തെടുത്ത് പായുന്നതിന്റെ പൊരുള്‍ മനസ്സിലാകണമെങ്കില്‍ ഭരണമില്ലാത്ത അടുത്ത അഞ്ച് വര്‍ഷങ്ങള്‍ കൂടി ഒന്ന് സങ്കല്‍പ്പിച്ചു നോക്കണം – ആകെ പത്ത് വര്‍ഷം ഭരണത്തിനു പുറത്ത്! പിന്നെ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍.
അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ശരിക്കും കോണ്‍”ഗ്രാസാ”കും. യു പി, ബിഹാര്‍, ഗുജറാത്ത് തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ അതേ പ്രതിഭാസം കേരളത്തിലും ആവര്‍ത്തിക്കും. കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് കൂട്ടപ്പലായനമുണ്ടാകും. ഉടുപ്പുമാറേണ്ട ആവശ്യം പോലും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടാകുകയില്ല; മേല്‍മുണ്ട് മാറ്റിയാല്‍ മതിയാകും, ഇങ്ങനെ മറുകണ്ടം ചാടേണ്ട സാഹചര്യം ഉണ്ടായാല്‍ ചാടുന്നവരുടെ മുന്‍നിരയില്‍ ഇപ്പോള്‍ ആധിപിടിച്ചു പായുന്ന നേതാക്കള്‍ പലരുമുണ്ടാകുമെന്നതില്‍ തര്‍ക്കമേയില്ല. ഇതോടെ മുന്നണിയിലെ ചെറുകക്ഷികള്‍ ചിതറിത്തെറിക്കും, മുല്ലവള്ളി പോലെ കോണ്‍ഗ്രസില്‍ പടര്‍ന്നു കയറിയ മുസ്‌ലിം ലീഗ് വഴിയാധാരമാകും. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ കാക്ക കൊത്തിപ്പറന്നു കഴിഞ്ഞിരിക്കുന്നു എന്ന് ബോധ്യമായാല്‍ തലയില്‍ പച്ച റിബണ്‍ കെട്ടി തെരുവില്‍ കോലം തുള്ളിയിരുന്ന അണികള്‍ മൃതദേഹത്തിന്റെ തലയില്‍ നിന്ന് പേനിറങ്ങുന്നതു പോലെ അരിച്ചിറങ്ങി ചോരയും നീരുമുള്ള തടി നോക്കിപ്പോകും. തുണിക്കോന്തല പോലെയുള്ള ഒരു പാര്‍ട്ടിയില്‍ അണികള്‍ ഇപ്പോള്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നത് അധികാരം ഒരുനാള്‍ വരും; വരാതിരിക്കില്ല എന്ന ഉത്തമ വിശ്വാസം കൊണ്ട് മാത്രമാണ്.
മുന്നണി പൊളിഞ്ഞാല്‍ കുഞ്ഞുമാണിയുടെ പുത്രന് കിട്ടുന്ന പരിഗണന ഇടതു മുന്നണിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിക്ക് കിട്ടുമെന്ന് കരുതുന്നവരുണ്ട്. അങ്ങനെയൊരു മണ്ടത്തരം സി പി എം കാണിക്കുമെന്ന് കരുതാന്‍ തരമില്ല. ലീഗണികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ച് ലീഗിനെ കൂടുതല്‍ ദുര്‍ബലമാക്കാനുള്ള തന്ത്രങ്ങളായിരിക്കും സി പി എം മെനയുക. ആകപ്പാടെ ആലോചിച്ചാല്‍ ചെന്നിത്തലക്കെന്നല്ല ശരിയായ തലയുള്ള ആര്‍ക്കും പ്രാന്തായിപ്പോകും. ആത്മരക്ഷാര്‍ഥം ജലീല്‍ എന്നല്ല ഏത് പുല്‍ക്കൊടിയിലും കയറിപ്പിടിക്കും. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ ആക്ഷേപം ഒരു ചുളയില്ലാ ചക്കയാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?
എന്താണ് സംഭവിച്ചത്? കാര്യങ്ങള്‍ പാരമ്പര്യ രീതിയില്‍ മുന്നേറുന്നതിനിടെ വന്നുചേര്‍ന്ന രണ്ട് പ്രളയങ്ങള്‍, ഒരു നിപ്പാ, ഇപ്പോഴിതാ കൊറോണ. ഈ പ്രതിസന്ധികളെ പിണറായി സര്‍ക്കാര്‍ അസാധാരണമായ മെയ് വഴക്കത്തോടെയാണ് കൈകാര്യം ചെയ്തത്. ഇതാണ് പ്രതിപക്ഷത്തിനു വിനയായത്. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മികവിനെയും വെല്ലുന്നതായി സര്‍ക്കാറിന്റെ ക്രൈസിസ് മാനേജ്‌മെന്റ്. പ്രതിസന്ധികളില്‍ തങ്ങളെ മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു ഭരണാധികാരിയുണ്ടെന്ന തോന്നല്‍ സാധാരണ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത് അളവറ്റ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവുമാണ്. മോശം പോലീസും ശബരിമല വിഷയത്തില്‍ കാണിച്ച കന്നംതിരിവും മാറ്റിനിറുത്തിയാല്‍ ഈ ഭരണത്തിന് ജനങ്ങള്‍ കണ്ണടച്ച് നൂറില്‍ തൊണ്ണൂറും ഇട്ടേനെ, ഇപ്പോഴും പാസ് മാര്‍ക്കിനു കളിയില്ല. യു ഡി എഫിന്റെ പരിഭ്രമവും അതാണ്.
പ്രതിപക്ഷത്തിന്റെ ബേജാറിന് വലിയ അര്‍ഥങ്ങളുണ്ട്. ചെന്നിത്തലയുടെ കണ്‍ട്രോള്‍ പോകുന്നതില്‍ ഒരത്ഭുതവുമില്ല. സ്വര്‍ണക്കടത്ത് കേസ് മുതല്‍ ഓണക്കിറ്റിലെ കടുകിന്റെ എണ്ണക്കുറവ് വരെ വിഷയമാകുന്നതും സ്വാഭാവികം. കെട്ടിപ്പൊക്കിക്കൊണ്ടുവരുന്ന വിവാദങ്ങള്‍ ബൂമറാംഗാകുന്നത് മുന്നാലോചനയുടെ കുറവുകൊണ്ടൊന്നുമല്ല, സമനിലയുടെ പ്രശ്‌നമാണ്. മന്ത്രി കെ ടി ജലീലിനെ ഇ ഡി രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തത് പ്രശ്‌നമാകുന്നതും ചിദംബരത്തെ 70 മണിക്കൂര്‍ ചോദ്യം ചെയ്തത് വിഷയമല്ലാതാകുന്നതും വലതു മുന്നണി എത്തിപ്പെട്ട സ്ഥലജല ഭ്രമത്തിന്റെ അടയാളമാണ്.
രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പും അധികാരലബ്ധിയും ജീവല്‍ പ്രധാനം തന്നെയാണ്. അതിനായുള്ള പോരും പോരാട്ടവും സാധാരണവുമാണ്. അതിലെ കതിരും പതിരും ആരും കാര്യമാക്കാറില്ല. എന്നാല്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള ഈ പടപ്പുറപ്പാട് ആപത്കരമാണ്. നമ്മുടെ രാജ്യവുമായി നിഷ്‌കളങ്കമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് യു എ ഇ. ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ അന്നവും അഭയവുമാണ് ആ രാജ്യം. ആ സൗഹൃദത്തെയും കരുതലിനെയും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലില്‍ നിറുത്തുന്ന നടപടികള്‍ ആത്മഹത്യാപരമായിരിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനോട് പല വിഷയങ്ങളിലും വിയോജിപ്പുണ്ട്. എന്നാല്‍ യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് ചാരിറ്റി കിറ്റുകളും ഖുര്‍ആന്‍ പ്രതികളും സ്വീകരിച്ചതിലെ പ്രോട്ടോകോള്‍ പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹം രാജിവെക്കണമെന്ന് പറഞ്ഞാല്‍ യു ഡി എഫ് ഭരണകാലത്ത് ഇപ്പണി ചെയ്ത മന്ത്രിമാര്‍ വാങ്ങിയ ശമ്പളവും പറ്റിയ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടക്കണം എന്ന് പറയേണ്ടതായി വരും. യു എ ഇ കോണ്‍സുലേറ്റ് വഴി കേരളത്തിലേക്ക് ചാരിറ്റി സാധനങ്ങള്‍ വരുന്നത് ഇത് ആദ്യമായല്ല. ഖുര്‍ആന്‍ കോപ്പികള്‍ കേരളത്തിലേക്കു മാത്രമല്ല, ഗുജറാത്തിലേക്കും മറ്റു പല സംസ്ഥാനങ്ങളിലേക്കും വരുന്നുണ്ടത്രെ. അപ്പോള്‍ മന്ത്രിയുടെ രാജിയല്ല വിഷയം.
യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന് ആക്ഷേപമില്ല. ക്വിന്റല്‍ കണക്കിനു സ്വര്‍ണം കടത്തിയെന്നാണ് കേസ്. മന്ത്രി പറയുന്നത് തന്റെയോ ഭാര്യയുടെയോ പേരില്‍ ഒരു തരി സ്വര്‍ണവും സ്വന്തമായില്ല എന്നാണ്. 116 കോടിയുടെ സ്വര്‍ണത്തട്ടിപ്പ് കേസില്‍ പ്രതിയായ നേതാവിന്റെ പാര്‍ട്ടിയും സമര രംഗത്തുണ്ട് എന്നതും കൗതുകമായി. ചാരിറ്റി കിറ്റുകളും ഖുര്‍ആന്‍ പ്രതികളും കൈപ്പറ്റിയതില്‍ പറയപ്പെടുന്ന പ്രോട്ടോകോള്‍ പ്രശ്‌നം തീര്‍ത്തും സാങ്കേതികമാണ്. മന്ത്രി വെളിപ്പെടുത്തിയപ്പോഴാണ് ഈ വിഷയം ചര്‍ച്ചയായതു തന്നെ. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും തുടക്കത്തില്‍ തന്നെ അദ്ദേഹം വിശദീകരിച്ചിട്ടുമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പേരില്‍ രാജി ആവശ്യപ്പെട്ടു തുടങ്ങിയാല്‍ രാജ്യത്ത് കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും എത്ര മന്ത്രിമാരും നേതാക്കളും കസേരയില്‍ അവശേഷിക്കും?
ആര്‍ എസ് എസിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും മുസ്‌ലിം വിരുദ്ധ അജന്‍ഡയുടെ നടത്തിപ്പിലേക്ക് കോണ്‍ഗ്രസിന്റെ ഒരു ചെറുകൈ സഹായം; അതാകും യു ഡി എഫ് കണ്‍വീനര്‍ പ്രധാനമന്ത്രിക്കയച്ച പരാതിക്കത്തിന്റെ ആത്യന്തിക ഫലം. ഒരു സമുദായത്തെയാകെ ഒറ്റുകൊടുത്തതിന് തുല്യമായി ഈ നടപടി. ഈ വിവാദം വലിയതോതില്‍ സാമുദായിക ധ്രുവീകരണത്തിനും മതസ്പർധക്കും കാരണമാകും. ഖുര്‍ആന്‍, റമസാന്‍, യു എ ഇ, ജലീല്‍ എന്നൊക്കെ കേട്ടാല്‍ വികാരം കുത്തിയൊലിക്കാന്‍ മാത്രം സാമുദായിക പ്രതലം വിഷലിപ്തമായ കാലമാണിത്. വെച്ചത് ജലീലിനാണെങ്കിലും കൊള്ളുന്നത് ഒരു സമുദായത്തിന് ഒന്നാകെയാണ്. ചില്ലറ രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാഷ്ട്രീയക്കാര്‍ ഇമ്മാതിരി തീക്കളി കളിക്കരുത്.
കേരള സര്‍ക്കാറിനെതിരായ പ്രക്ഷോഭ നിരയില്‍ കോണ്‍ഗ്രസും ലീഗും ബി ജെ പിയും മടമ്പുകാല്‍ ഒപ്പിച്ച് നില്‍ക്കുന്നതും കൗതുകമുള്ള കാഴ്ചയാണ്. മൂന്ന് പാര്‍ട്ടികള്‍ക്കും ഒരേ ഭാഷ, ഒരേ സ്വരം, ഒരേ അജന്‍ഡ! പ്രസ്താവനകളും സമര രീതികളും സമാനം. ശ്രദ്ധിച്ചില്ലെങ്കില്‍ ചെന്നിത്തലയെയും സുരേന്ദ്രനെയും കുഞ്ഞാപ്പയെയും വെച്ചുമാറിപ്പോകും. കേരളത്തില്‍ കോലീബി സഖ്യം മറയില്ലാതെ അവതരിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍.
ഒന്നെടുത്താല്‍ മറ്റൊന്ന് ഫ്രീ എന്ന മാര്‍ക്കറ്റിംഗ് രീതി ഓര്‍മിപ്പിക്കുന്നതാണ് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ്- ബി ജെ പി വാങ്ങല്‍ കൊടുക്കലുകള്‍. കോണ്‍ഗ്രസില്‍ നിന്ന് കര്‍ണാടകം ബി ജെ പി വിലകൊടുത്ത് വാങ്ങിയപ്പോള്‍ ഫ്രീ കിട്ടിയതാകണം കേരളം. ചില്ലിക്കാശിന്റെ ചെലവില്ലാതെ എത്ര മനോഹരമായിട്ടാണ് ബി ജെ പിയുടെ അജന്‍ഡകള്‍ കേരളത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിക്കൊടുത്തു കൊണ്ടിരിക്കുന്നത്. ലീഗ് ഉള്‍പ്പെടെയുള്ള യു ഡി എഫ് എന്ന വിശാലമായ പ്ലാറ്റ്‌ഫോം ഇടപാടില്‍ ബി ജെ പിക്ക് കിട്ടിയ അധികലാഭമാണ്.
ഒ എം തരുവണ