Connect with us

Kerala

ആംബുലന്‍സില്‍ പീഡനം: പ്രതിയെ ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു. സംഭവത്തില്‍ കുറ്റവാളിക്കെതിരെ ശക്തമായ നടപടികള്‍ പോലീസ്  ഉറപ്പാക്കും. പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിന്റെ ക്രിമിനല്‍ പശ്ചാത്തലവും ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്നും ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട കര്‍ശന നടപടികളെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ ജി  സൈമണ്‍ പറഞ്ഞു.

സംഭവം റിപ്പോര്‍ട്ടായപ്പോള്‍ തന്നെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവുകളെല്ലാം ശേഖരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. സയന്റിഫിക്, വിരലടയാള വിദഗ്ധര്‍ അടങ്ങിയ സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ ക്ഷമാപണം നടത്തിയത് പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ചും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിയെ ഡി ഐ ജി വിശദമായി ചോദ്യം ചെയ്യുകയും കുറ്റമറ്റ നിലയ്ക്ക് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

യുവതിയെയും കോവിഡ് രോഗിയായ മറ്റൊരു സ്ത്രീയെയും ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാതെ ഡ്രൈവര്‍ മാത്രമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ സാഹചര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. പ്രതിയുമായി സംഭവ സ്ഥലത്തെത്തി പോലീസ് തെളിവെടുത്തു. ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും. രോഗികള്‍ ഒറ്റക്ക് ഇത്തരം സാഹചര്യങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്നത് സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്നും ബന്ധപ്പെട്ടവരും സമൂഹവും  ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി ഓര്‍മിപ്പിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടികള്‍ ജില്ലാ പോലീസ് കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ടു വീഴ്ച വരാത്ത വിധം നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Latest