Covid19
വിമാനങ്ങളിൽ ഭക്ഷണവിതരണത്തിന് അനുമതി; മാസ്‌ക് ഇല്ലെങ്കിൽ വിലക്ക്

ന്യൂഡൽഹി| ആഭ്യന്തര വിമാനങ്ങളിൽ മുൻകൂട്ടി പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ വിതരണം ചെയ്യാനും അന്താരാഷ്ട്ര വിമാനങ്ങളിൽ ചൂടുള്ള ഭക്ഷണപദാർഥങ്ങൾ വിതരണം ചെയ്യാനും സർക്കാർ അനുമതി നൽകി. മാസ്‌ക് ധരിക്കാൻ കൂട്ടാക്കാത്തവരെ നോ ഫ്‌ളൈ ലിസ്റ്റിൽ ഉൾപ്പെടുത്താനും വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച വിമാന സർവീസ് മെയ് 25ന് പുനഃരാരംഭിച്ചെങ്കിലും ഭക്ഷണവിതരണത്തിന് അനുമതിയുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാനങ്ങളിൽ വിമാനയാത്രയുടെ ദൈർഘ്യം കണക്കാക്കി നിയന്ത്രിത അളവിൽ മുൻകൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണം മാത്രം നൽകാനാണ് അനുമതിയുണ്ടായിരുന്നത്.
ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ട്രേകൾ, പ്ലേറ്റുകൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്പോഴും ക്രൂ അംഗങ്ങൾ നിർബന്ധമായി കൈയുറ ധരിച്ചിരിക്കണമെന്നും നിർദേശത്തിലുണ്ട്. വിനോദത്തിന് യാത്രികർക്ക് അണുവിമുക്തമാക്കിയ ഹെഡ്‌ഫോണുകളോ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇയർഫോണുകളോ നൽകണമെന്നും വ്യോമയാന മന്ത്രാലയം നിർദേശിച്ചു.