Connect with us

Kerala

തിരുവനന്തപുരം വിമാനത്താവളം: കേന്ദ്ര തീരുമാനത്തിന് എതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുളള കേന്ദ്ര തീരുമാനത്തിന് എതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദാനി വാഗ്ദാനം ചെയ്ത തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടും വിമാനത്താവളം അദാനിക്ക് നല്‍കിയത് അഴിമതിക്ക് വേണ്ടിയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്ക് എന്നതാണ് കേന്ദ്രനയം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും. സിപിഐ എം പ്രധാനമന്ത്രക്ക് രണ്ട് ലക്ഷം ഇമെയില്‍ സന്ദേശങ്ങള്‍ അയക്കുമെന്നും കോടിയേരി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. പൊതുതാല്‍പര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച തിരുവനന്തപുരം എംപി ശശി തരൂര്‍ നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സര്‍വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെയുള്ള പാര്‍ടികള്‍ എല്ലാം സ്വീകരിച്ചത് സ്വാഗതാര്‍ഹമായ നിലപാടാണ്. നിയമസഭ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണം. ഇതോടൊപ്പം ജനങ്ങളും രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു.