National
യു പിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ
ലക്‌നോ| പടിഞ്ഞാറൻ യു പിയിലെ ഹാപൂരിൽ അറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ഒരാഴ്ചക്ക് ശേഷം പിടിയിൽ. പെൺകുട്ടിയുടെ മാതാപിതാക്കളുടെയും അയൽവാസികളുടെയും പ്രസ്താവനകളെ അടിസ്ഥാനമാക്കി പ്രതിയുടെ മൂന്ന് രേഖാചിത്രങ്ങൾ പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതി ദൽപത് സിംഗിന്റെ ഫോട്ടോ ഈ ആഴ്ച ആദ്യം പുറത്തുവിട്ടത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപയുടെ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം അംറോഹ ജില്ലയിലെ മെഹമൂദ്പൂർ ഗ്രാമത്തിലെ നദിക്കരയിൽ നിന്ന് ഇയാളുടെ വസ്ത്രങ്ങളും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കേസന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു പോലീസ് വ്യക്തമാക്കിയിരുന്നത്.
ഈ മാസം ആറിനാണ് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ തട്ടിക്കൊണ്ടുപോയി പ്രതി ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം കുട്ടിയെ വനത്തിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നീട് പ്രതി ഒളിച്ചിരിക്കുന്ന വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചു. എന്നാൽ പോലീസ് എത്തുന്നതിന് മുമ്പ് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
ഇരയായ ബാലിക അതീവഗുരുതരാവസ്ഥയിൽ മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ്.