Connect with us

Kerala

പാലത്തായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് എസ് ഡി പി ഐ: പി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍ | പാലത്തായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് എസ് ഡി പി ഐ ആണെന്ന് സി പി എം നേതാവ് പി ജയരാജന്‍. പ്രതി സ്‌കൂളിലില്ലാത്ത മൂന്ന് തീയതിയും സമയവും വളരെ വ്യക്തമാക്കി ആ ദിവസങ്ങളില്‍ തന്നെയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്ന് കുട്ടിയെക്കൊണ്ട് മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴികൊടുപ്പിച്ചതാരെന്നും ആര്‍ക്കു വേണ്ടിയാണെന്നും ജയരാജന്‍ ഫെയ്‌സ് ബുക്ക് വീഡിയോയില്‍ ചോദിച്ചു. പീഡനവുമായി ബന്ധപ്പെട്ട് പരാതി തയാറാക്കിയതും പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിച്ച് മൊഴികൊടുപ്പിച്ചതുമുള്‍പ്പെടെ വേണ്ടതെല്ലാം തങ്ങള്‍ തന്നെ ചെയ്തതായും എസ് ഡി പി ഐയുടെ മണ്ഡലം പ്രസിഡന്റ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ പറയുന്നുണ്ട്.

പീഡനം നടന്നു എന്ന കാര്യം വ്യക്തമാണ്. അത് പോലീസ്, ചൈല്‍ഡ് ലൈന്‍ എന്നിവിടങ്ങളില്‍ കൊടുത്ത മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ കൊടുത്ത മൊഴിയില്‍ തീയതി സംബന്ധിച്ച അവ്യക്തത ആര് സൃഷ്ടിച്ചു എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പാലത്തായി പീഡനക്കേസില്‍ ബി ജെ പിക്കാരനായ പ്രതിക്ക് എസ് ഡി പി ഐ ഇടപെടല്‍ തുണയായെന്ന് എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞത് അന്വേഷിക്കേണ്ടതാണെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ആരാണ് കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയതെന്ന് വ്യക്തമായിരിക്കുകയാണ്. കുട്ടി മട്ടന്നൂര്‍ കോടതിയില്‍ മൊഴി കൊടുക്കാന്‍ പോയപ്പോഴൂം എസ്ഡി പി ഐക്കാര്‍ ഒപ്പം പോയിരുന്നു. പ്രതിയുമായി ബന്ധപ്പെട്ടുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ആര്‍ എസ് എസുമായി അഡ്ജസ്റ്റ്‌മെന്റ് ആരാണ് നടത്തുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫുമൊത്ത് സമരം ചെയ്തത്.

ആര്‍ എസ് എസുമായി യാതൊരു ധാരണയും സി പി എം ഉണ്ടാക്കില്ലെന്നും അത് പാനൂരിന്റെയും കണ്ണൂരിന്റെയും ചരിത്രം അന്വേഷിച്ചാല്‍ മനസ്സിലാകുമെന്നും ജയരാജന്‍ പറഞ്ഞു.

Latest