Connect with us

Kasargod

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

നീലേശ്വരം | കാസര്‍കോട്‌ നീലേശ്വരത്തെ തൈക്കടപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സൗത്തിലെ ഷെരീഫ് (45), തൈക്കടപ്പുറത്തെ അഹമ്മദ് (65) എന്നിവരെയാണ് നീലേശ്വരം സി ഐ. പി ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന്‌ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് ഞാണിക്കടവ് സ്വദേശി മുഹമ്മദ് റിയാസ് (30), പുഞ്ചാവിയിലെ പി പി മുഹമ്മദലി (20), തെക്കടപ്പുറം സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ പതിനേഴുകാരന് പരവനടുക്കത്തെ ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പിതാവടക്കം മൂന്ന് പ്രതികള്‍ റിമാന്‍ഡിലാണ്.

ഷെരീഫിനെയും അഹമ്മദിനെയും വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. ഷെരീഫും അഹമ്മദും പെണ്‍കുട്ടിയെ മടിക്കേരിയില്‍ വെച്ചാണ് ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. നിലവില്‍ ഈ കേസില്‍ ഏഴുപ്രതികളാണുള്ളത്. പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഞാണിക്കടവിലെ ക്വിന്റല്‍ മുഹമ്മദ് കൂടി അറസ്റ്റിലാകാനുണ്ട്. ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പീഡനത്തിന് മാതാവ് ഒത്താശ നല്‍കിയോ എന്നതു സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയ കാഞ്ഞങ്ങാട്ടെ വനിതാ ഡോക്ടര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇരുവരെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതി ചേര്‍ത്തിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാലേ ഇവരെ പ്രതികളാക്കുന്ന കാര്യം പരിഗണിക്കാനാകൂവെന്ന് പോലീസ് വ്യക്തമാക്കി.

പരാതിക്കാരിയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പോലീസിനോട് പറയാത്ത കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Latest