Covid19
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; ചെങ്ങന്നൂരിൽ മരിച്ച തെങ്കാശി സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കോട്ടയം| സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് മരണങ്ങളുടെ എണ്ണം മൂന്നായി. ചെങ്ങന്നൂരിൽ താമസിക്കുന്ന തെങ്കാശി സ്വദേശിയുടേതാണ് ഒടുവിലത്തേത്. ഇന്നലെ മരിച്ച 55 കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണ് എന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ഇന്ന് പുറത്തുവന്നത്. ചെങ്ങന്നൂരിൽ കുടനിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരുന്ന ബിനൂരി (55) ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ട ബിനൂരിയെ ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
കൊച്ചി കാക്കനാട് പ്രവർത്തിക്കുന്ന കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ കരുണാലയത്തിലെ അന്തേവാസി ആനി ആന്റണി(77)യുടെ മരണവും വൈറസ് ബാധ മൂലമാണെന്ന് ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്. കിടപ്പ് രോഗിയായിരുന്ന ഇവർ കടുത്ത പ്രമേഹ ബാധിതയായിരുന്നു. മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയത്. കരുണാലയത്തിലെ 140 പേരില്‍ 43 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് കണക്കുകള്‍. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്.
കോഴിക്കോട് ക്വാറന്‍റീനില്‍ കഴിയവേയാണ് പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ മരിച്ചത്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. നേരത്തേ കല്ലായിയിൽ കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ ബന്ധുവാണ് മുഹമ്മദ് കോയ. ഗർഭിണിക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഗർഭിണിയുടെ നാല് ബന്ധുക്കൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.