Kerala
മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞുവരുന്നു; ഗൺമാന്റെ നിയമനത്തിൽ അഭ്യൂഹം: കെ സുരേന്ദ്രൻ

കൊച്ചി| സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സഹായം സ്വർണക്കടത്ത് സംഘങ്ങൾക്ക് കിട്ടി. ആത്മഹത്യക്ക് ശ്രമിച്ച യു എ ഇ അറ്റാഷെയുടെ ഗൺമാന്റെ നിയമനത്തിൽ അഭ്യൂഹമുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം.
സംസ്ഥാന സർക്കാറിന്റെ സ്ഥാപിത താത്പര്യങ്ങൾ നടപ്പാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ അവിടെ നിയോഗിച്ചിട്ടുള്ളത്. അറ്റാഷെക്ക് ഗൺമാനെ നൽകാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നില്ല. കള്ളക്കടത്തുകാരെ സഹായിക്കാനാണ് ഗൺമാനെ നിയോഗിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
സുരക്ഷ പരിഗണിച്ച് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് ഇത്തരമൊരു ഗൺമാനെ നിയോഗിച്ചതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അത്തരമൊരു നിർദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയിട്ടില്ല. യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുരക്ഷയൊരുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അറ്റാഷയ്ക്കോ മറ്റോ ഒരു പേഴ്സണൽ ഗൺമാനെ നൽകണമെന്ന് പറഞ്ഞിട്ടില്ല.
സർക്കാരുമായി ബന്ധപ്പെട്ട ഉന്നതൻമാരുടെ കാര്യങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിയമനം നടത്തിയിട്ടുള്ളത്. വിമാനത്താവളവുമായുള്ള ബന്ധം, ഇമിഗ്രേഷൻ,കസ്റ്റംസ് എന്നിവരുമായുള്ള ഇയാളുടെ പരിചയം മനസ്സിലാക്കിയാണ് നിയമനമെന്നും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി കെ ടി ജലീലിനെതിരെയും സുരേന്ദ്രൻ രംഗത്തെത്തി. വർഗീയ കാർഡിറക്കി ജലീൽ രക്ഷപ്പെടാനുള്ള അവസാന ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. കോൺസുലർ ജനറലുമായി അദ്ദേഹം നടത്തിയ വാട്സാപ്പ് ചാറ്റും വിശ്വാസയോഗ്യമല്ല. സക്കാത്തിന്റെ പേര് പറഞ്ഞാണ് ജലീൽ ഇപ്പോൾ രക്ഷപ്പെടാൻ നോക്കുന്നത്. അതൊന്നും വിലപോവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.