Kerala
സ്വർണക്കടത്ത് കേസ്: സരിത്തുമായി അന്വേഷണസംഘം തിരുവനന്തപുരത്ത്; സ്വപ്നയുടെയും സന്ദീപിൻറെയും കസ്റ്റഡി നീട്ടി
തിരുവനന്തപുരം/കൊച്ചി| സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തെളിവെടുപ്പിനായി എൻ ഐ എ തിരുവനന്തപുരത്ത് എത്തിച്ചു. അതിരാവിലെ കൊച്ചിയിൽ നിന്ന് തിരിച്ച അന്വേഷണ സംഘം തിരുവനന്തപുരത്തെ പോലീസ് ക്ലബിലേക്ക് എത്തി. അവിടെ നിന്നാണ് തെളിവെടുപ്പിനായി കൊണ്ടുപോകുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവെടുപ്പാണിത്. രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായ കേസെന്ന നിലയിലാണ് ദേശീയ അന്വേഷണ ഏജൻസി സ്വർണക്കടത്ത് കേസ് പരിഗണിക്കുന്നത്. ഏയർപോർട്ട് കാർഗോ അടക്കമുള്ള ഇടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.
അതേസമയം, കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഇന്ന് കൊച്ചിയിലെ എൻ ഐ എ കോടതിയിൽ ഹാജരാക്കി. അഞ്ച് ദിവസത്തേക്ക് കൂടി ഇരുവരുടേയും കസ്റ്റഡി നീട്ടണമെന്ന എൻ ഐ എ ആവശ്യം കോടതി അംഗീകരിച്ചു. പ്രതികൾ നൽകിയ ജാമ്യഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തിരുവവന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയെന്ന കേസിൽ സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയും സന്ദീപ് നായർ നാലാം പ്രതിയുമാണ്.