Gulf
ഇന്ത്യ-യു എ ഇ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഉയരങ്ങളിലേക്ക്

അബുദാബി | യു എ ഇയുടെ ചൊവ്വാ പേടകം കുതിക്കുന്നത് ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഉയരങ്ങളിലേക്കു കൂടിയെന്ന് ഐ എസ് ആർ ഒ സയന്റിഫിക് സെക്രട്ടറി ആർ ഉമാമഹേശ്വരൻ.
യു എ ഇ ദൗത്യത്തിലൂടെ ലഭ്യമാകുന്ന പുതിയ വിവരങ്ങൾ ഇന്ത്യയുടെ അടുത്ത ചൊവ്വാ പദ്ധതിക്ക് ഏറെ സഹായകമാകുമെന്നും യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ മേഖലയിൽ ഇന്ത്യയും യു എ ഇയും സംയുക്തമായി ഗവേഷണം നടത്തിവരുകയാണ്.
സുപ്രധാന വിവരങ്ങൾ പരസ്പരം കൈമാറുകയും ചെയ്യുന്നു. മറ്റൊരു ചൊവ്വാ ദൗത്യത്തിനു തയ്യാറെടുക്കുന്ന ഇന്ത്യക്ക് യുഎഇക്കു ലഭ്യമാകുന്ന പുതിയ വിവരങ്ങൾ നിർണായകമാകും. പേടക സാങ്കേതിക സംവിധാനങ്ങൾ, പുതിയ ലക്ഷ്യങ്ങൾ തുടങ്ങിയവ ആസൂത്രണം ചെയ്യാം. അന്തരീക്ഷത്തെയും ഭൂപ്രകൃതിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യുഎഇയുെട പേടകത്തിൽ നിന്നു ലഭ്യമാകുമെന്നാണു പ്രതീക്ഷ.
മംഗൾയാൻ എന്ന ചൊവ്വാ ദൗത്യം വിജയകരമായി നടത്തിയ ആദ്യ ഏഷ്യൻ രാജ്യമാണ് ഇന്ത്യ. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണുവികിരണം തുടങ്ങിയവയെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ഇന്ത്യ ശേഖരിച്ചു കഴിഞ്ഞു.