Kerala
സ്വര്‍ണക്കടത്ത്: ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ശിവശങ്കറിനെ വിട്ടയച്ചു
തിരുവനന്തപുരം | സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുലർച്ചെ രണ്ട് മണിയോടെ ശിവശങ്കർ പൂജപ്പുരയിലെ വീട്ടിലേക്ക് മടങ്ങി.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസില്‍ ശിവശങ്കര്‍ എത്തിയത്.
കസ്റ്റംസ് അസി. കമീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേത്യത്വത്തിലുളള മൂന്നംഗ സംഘം ശിവശങ്കറിനെ കണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. പൂജപ്പുരയിലെ വസതിയിലാണ് മൂന്നംഗ ഉദ്യോഗസ്ഥ സംഘമെത്തിയത്. ഇതിന് പിന്നാലെയാണ് ശിവശങ്കര്‍ കസ്റ്റംസ് ഓഫീസിലെത്തിയത്.
അതേ സമയം ശിവശങ്കറിന്റെ ഫോണ്‍ ബന്ധങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കും. ചീഫ് സെക്രട്ടറിതല സമതിയാണ് അന്വേഷിക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ കരാര്‍ നിയമനം ലഭിച്ചത് സംബന്ധിച്ചും അന്വേഷണമുണ്ട്.