National
വധശിക്ഷക്കെതിരെ അപ്പീൽ നൽകാൻ കുൽഭൂഷൺ ജാദവ് വിസമ്മതിച്ചെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ് | വധശിക്ഷക്കെതിരെ അപ്പീൽ നൽകാൻ കുൽഭൂഷൺ ജാദവ് വിസമ്മതിച്ചെന്ന് പാക്കിസ്ഥാൻ. എന്നാൽ ദയാഹരജിയിൽ തുടർനടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ജാദവിന് വീണ്ടും കുടുംബാംഗങ്ങളെ കാണാൻ അവസരം നൽകുമെന്ന് അഡീഷനൽ അറ്റോർണി ജനറൽ അഹ്മദ് ഇർഫാൻ പറഞ്ഞു.
2016 മാർച്ച് മൂന്നിന് ബലൂചിസ്ഥാനിൽ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജാദവിന് ഒരു വർഷത്തിന് ശേഷം സൈനിക കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ പാക് ചാരൻമാർ ഇറാനിലെ ഛബഹർ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യയുടെ വാദം.
ജാദവിനെ വധശിക്ഷക്ക് വിധിച്ചതിനെതിരെ 2019 മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാക്കിസ്ഥാൻ കുൽഭൂഷണിനെ തടവിൽ വെച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നും ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി നയതന്ത്രസഹായം പാകിസ്ഥാൻ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു.