National
തൂത്തുക്കുടി കസ്റ്റഡി മരണം: എ ഐ എ ഡി എം കെയെ വിമർശിച്ച് സ്റ്റാലിൻ
ചെന്നൈ| തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ എ ഐ എ ഡി എം കെയെ വിമർശിച്ച് ഡി എം കെ മേധാവി എം കെ സ്റ്റാലിൻ. ജയരാജിന്റെയും ബെന്നിക്‌സിന്റെയും കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട നിരവധി പ്രതികളെ രക്ഷിക്കാൻ എ ഐ എ ഡി എം കെ ശ്രമിച്ചു. മരണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത്. ജനരോഷത്തിന്റെ ഫലമായാണ് കേസിൽ ഇത്ര പെട്ടെന്ന് നടപടി ഉണ്ടായത്- സ്റ്റാലിൻ വ്യക്തമാക്കി.
അറസ്റ്റ് നടന്നിട്ടുണ്ട്. എന്നാലും മരണവുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെ കേസെടുക്കണം. ഇത് കേവലം ഒരു കണ്ണിൽ പൊടിയിടലാകരുത്. സ്റ്റാലിൻ പരാമർശിച്ചു.
തുടക്കം മുതൽ കേസ് മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടന്നു. സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ബെന്നിക്‌സ് ശ്വാസം മുട്ടിയും ജയരാജ് അസുഖം ബാധിച്ചും മരിച്ചെന്നാണ് പറഞ്ഞത്. കസ്റ്റഡി മരണമല്ലെന്ന് പറഞ്ഞ് വിവരാവകാശ മന്ത്രി കടമ്പൂർ രാജുവും ഇക്കാര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പോലീസുകാർ മജിസ്‌ട്രേറ്റിനെയും ഭീഷണിപ്പെടുത്തി.
അതിനാൽ കേസുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റിനും കേസിലെ വനിതാ സാക്ഷിക്കും മതിയായ സംരക്ഷണം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.