International
ഇന്ത്യക്കെതിരെ തന്ത്രങ്ങൾ മെനയാൻ ഒത്തുചേർന്ന് ഇമ്രാൻ ഖാനും ഒലിയും
കാഠ്മണ്ഡു| തന്റെ പാർട്ടിയിൽ കലാപമുണ്ടാക്കാൻ ഇന്ത്യ ശ്രമിക്കുന്നെന്ന ആരോപണത്തിന് ശേഷം ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒറ്റപ്പെട്ടുപോയ നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിക്ക് പിന്തുണയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ എതിരാളികൾ ശ്രമിച്ചതായി ഞായറാഴ്ച ഒലി കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയും നേപ്പാളിലെ രാഷ്ട്രീയക്കാരും സർക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയിലും സർക്കാറിലുമുള്ള നേതൃത്വം ഉപേക്ഷിക്കണമെന്ന് മുൻ പ്രധാനമന്ത്രി പ്രചണ്ഡ ഒലിയോട് ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധിഘട്ടത്തിലാണ് ഒലിക്ക് പിന്തുണയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ രംഗത്തെത്തുന്നത്.
ഒലിയുമായുള്ള ഔദ്യോഗിക ആശയവിനിമയത്തിന് സമയം നിശ്ചയിക്കാൻ ഇസ്ലാമാബാദ് നേപ്പാൾ വിദേശകാര്യമന്ത്രാലയത്തോട് അവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഉച്ചക്ക് 12മണിക്ക് (നേപ്പാൾ സമയം 12.45) ഫോൺ വിളിക്കാനാണ് ഇമ്രാൻഖാൻ തീരുമാനിച്ചത്. സംഭാഷണത്തിൽ ഇന്ത്യയായിരിക്കും ചർച്ചാവിഷയമാകുകയെന്ന് വ്യക്തമാണെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കറാച്ചിയിലെ പാക്കിസ്ഥാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്നാണ് ഇമ്രാൻഖാന്റെ ആരോപണം. ലഡാക്കിനെ ചൊല്ലി ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന സമയത്തുള്ള ഫോൺവിളിയിൽ പൊതുബന്ധമുള്ള ചൈനയുടെ താത്പര്യങ്ങൾ നിറവേറ്റാനാകും ഇരു പ്രധാനമന്ത്രിമാരും ശ്രമിക്കുകയെന്നാണ് നിരീക്ഷകരുടെ കണ്ടെത്തൽ.