National
ഗാസിയാബാദിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ന്യൂഡൽഹി| ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നിഖിൽ (30) ഭാര്യ പല്ലവി (28) എന്നിവരെയാണ് ഇന്ന് രാവിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്തെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് വർഷം മുമ്പ് വിവാഹതരായ ഇവർക്ക് ഒമ്പതു മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. കുട്ടിയെ തൊട്ടടുത്ത കിടക്കയിൽ കിടത്തിയാണ് ഇവർ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുന്നേ ദമ്പതികൾ ഗ്രേറ്റർ നോയിഡയിലെ ഒരു ബന്ധുവിന് അതിരാവിലെ വീട്ടിലേക്ക് വന്ന് കുട്ടിയെ എടുക്കണമെന്ന് മെസേജ് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ബീഹാറിലെ പട്‌ന സ്വദേശികളായ ദമ്പതികൾ ഏകദശം 8-10 മാസം മുമ്പാണ് ഇന്ദിരുപുരത്തെ വാടക ഫ്‌ലാറ്റിലേക്ക് മാറിയത്. നോയിഡയിലെ ഒരു കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തിരുന്ന നിഖിൽ ലോക് ഡൗൺ കാലയളവായതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. പല്ലവി വീട്ടമ്മയാണ്.
ഇന്ന് പുലർച്ചെ 3.45 നാണ് നോയിഡയിലെ പല്ലവിയുടെ സഹോദരിക്ക് അതിരാവിലെ വന്ന് കുട്ടിയെ എടുക്കാനായി ആവശ്യപ്പെട്ടുകൊണ്ട് മെസേജ് അയച്ചത്. മെസേജ് കണ്ട സഹോദരി പരിഭ്രാന്തിയിലായി ഇന്ദിരാപുരത്ത് താമസിക്കുന്ന ഒരു സുഹൃത്തിനെ ഇന്ന് രാവിലെ ആറു മണിയോടെ ഫ്‌ലാറ്റിലേക്ക് അയച്ചു. തുടർന്നാണ് അകത്തെ മുറിയിൽ ദമ്പതികൾ മരിച്ചതായി കണ്ടതെന്ന് ഇന്ദിരാപുരം സർക്കിൾ ഓഫീസർ അൻഷു ജെയിൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്ദിരാപുരം പൊലീസ് അറിയിച്ചു.