National
കൊവിഡ് 19; റെംഡെസിവിറി മരുന്നുകൾ സ്വീകരിക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയും ഡൽഹിയും
ന്യൂഡൽഹി| രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ റെംഡെസിവിറി മരുന്നുകൾ അയച്ചു. കൊവിഡ് 19 പ്രതിരോധ മരുന്നുകളുടെ നിർമാണവും വിതരണവും നടത്താൻ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികൾ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചത്.
ഗുജറാത്തും തമിഴ്‌നാടുമാണ് ഇന്ത്യയിൽ കോവിഫോർ എന്ന ബ്രാൻഡിൽ വിപണനം നടത്തുന്ന മരുന്നിന്റെ ആദ്യ ബാച്ച് ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. മരുന്ന് നിർമാതാക്കൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ ആദ്യമരുന്ന് അയക്കും.
റെംഡെസിവിറിന്റെ യഥാർത്ഥ നിർമാതാക്കളായ യു എസ് ആസ്ഥാനമായുള്ള ഗിലെയാഡ് സയൻസസ് ഇങ്കുമായ സിപ്ലയുമായി ഹെറ്റെറോ ലൈസൻസിംഗ് കരാറിൽ ഒപ്പുവച്ചു. രണ്ട് മൂന്ന് ആഴ്ചക്കുള്ളിൽ ഒരു ലക്ഷം മരുന്ന് കുപ്പികൾ ഉത്പാദിപ്പിക്കാനാണ് ഹെറ്റെറോ ലക്ഷ്യമിടുന്നത്. മരുന്നുകളുടെ അടുത്ത ബാച്ച് കൊൽക്കത്ത, ഇൻഡോർ, ഭോപ്പാൽ, ലഖ്‌നൗ, പട്‌ന, ഭുവവേശ്വർ, റാഞ്ചി, വിജയവാഡ, കൊച്ചി, തിരുവന്തപുരം, ഗോവ എന്നിവിടങ്ങളിലേക്കും അയക്കും.
ആശുപത്രികളിലൂടെയും സർക്കാറിലൂടെയും മാത്രമേ ഈ മരുന്ന് ലഭ്യമാകുകയുള്ളൂവെന്ന് ഹെറ്റെറോ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ വാംസി കൃഷ്ണ ബന്ദിയ പറഞ്ഞു. ഗുരുതരമായ കൊവിഡ് 19 കേസുള്ള ഒരു രോഗിക്ക് കുറഞ്ഞത് ആറ് കുപ്പിയെങ്കിലും ആവശ്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.