National
ഭാര്യയെ കൊന്നു; കൊൽക്കത്തയിലെത്തി ഭാര്യാമാതാവിനെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു
കൊൽക്കത്ത | ഭാര്യയെ കൊന്ന ശേഷം കൊൽക്കത്തയിലേക്ക് പറന്ന് ഭാര്യാമാതാവിനെ വെടിവെച്ചു കൊന്ന ശേഷം 42കാരൻ ആത്മഹത്യ ചെയ്തു. ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന അമിത് അഗർവാൾ രണ്ട് വർഷമായി ഭാര്യ ശിൽപി ധൻധാനിയയുമായി അകന്നു കഴിയുകയായിരുന്നു. ഇവർക്ക് പത്ത് വയസ്സുള്ള ഒരു മകനുമുണ്ട്.
രാവിലെ 5.30ഓടെ ശിൽപിയുടെ മാതാപിതാക്കൾ താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയ ഇയാൾ പിതാവുമായി വഴക്കിട്ടു. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാനെത്തിയ മാതാവിനെ വെടിവെച്ചതു കണ്ട പിതാവ് ഫ്‌ളാറ്റിന് പുറത്തേക്കോടി വാതിൽ ലോക്ക് ചെയ്ത് ബഹളം വെച്ച് അയൽക്കാരെ അറിയിച്ചു. പോലീസ് വന്നതിന് ശേഷമാണ് വാതിൽ തുറന്നത്. അപ്പോഴേക്കും അമിത് ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് ബെംഗളൂരുവിൽ താമസിക്കുന്ന ഭാര്യയെ കൊന്നതിന് ശേഷമാണ് ഇവിടെയെത്തിയതെന്ന് മനസ്സിലായത്.
വിവരം ബെംഗളൂരു പോലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ശിൽപിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മകൻ സുരക്ഷിതനാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ, കുട്ടി എവിടെയാണുള്ളതെന്ന് പുറത്തു വിട്ടിട്ടില്ല.