Covid19
ഇന്ധന ഉപഭോഗം കൊവിഡിന് മുമ്പുണ്ടായിരുന്നതിൻെറ 80-85 ശതമാനം വരെ ഉയർന്നതായി പെട്രോളിയം മന്ത്രി
ന്യൂഡൽഹി| ജൂൺ ആദ്യ പകുതിയിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കൊവിഡ് 19 കാലയളവിന് മുമ്പുണ്ടായിരുന്നതിൻെറ 80-85 ശതമാനം വരെ ഉയർന്നതായി പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാൻ. അതേസമയം, ഇത് അഞ്ച് ശതമാനം വളർച്ചാനിരക്ക് കെെവരിക്കാൻ രണ്ട് വർഷം വരെ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ ഇന്ത്യയിൽ ഇന്ധനവിൽപ്പന 2007ലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇന്ധന ഉപഭോഗരാജ്യമാണ് ഇന്ത്യ.
മെയ് ആദ്യം മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഉണ്ടായ ഇളവ് 70 ശതമാനം വരെ ഇടിഞ്ഞ ഡിമാൻഡ് വീണ്ടെടുക്കാൻ സഹായിച്ചു. 2019 ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മാസം ആദ്യ ആഴ്ചക്കുള്ളിൽ തന്നെ പെട്രോളിയം ഉത്പന്ന അവശ്യം കൊവിഡിന് മുമ്പുണ്ടായിരുന്നതിൻെറ 80-85 ശതമാനമെന്ന നിലയിലേക്ക് ഉയർന്നതായി മന്ത്രി ഒരു വെബിനാറിൽ വ്യക്തമാക്കി.
മെയിൽ 14.65 ദശലക്ഷം ടണ്ണായിരുന്ന ഇന്ധന ഉപഭോഗം ഏപ്രിലിനേക്കാൾ 47.4 ശതമാനം കൂടുതലും മുൻവർഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറവുമാണ്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസൽ വിൽപ്പന മെയ് മാസത്തിൽ 29.4 ശതമാനം ഇടിഞ്ഞപ്പോൾ പെട്രോൾ വിൽപ്പന 35.3 ശതമാനമാണ് ഇടിഞ്ഞത്.