Health
ഇന്ത്യക്ക് ആവശ്യം മെച്ചപ്പെട്ട മാനസികാരോഗ്യ സംവിധാനങ്ങള്‍
ന്യൂഡല്‍ഹി| ബോളിബുഡ് നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യ ചെയ്തു എന്ന് വാര്‍ത്ത വളരെ ഞെട്ടലോടയാണ് നാം ഓരോരുത്തരും കേട്ടത്. മരണ കാരണം വിഷാദമാണെന്നും അല്ലെന്നുമുള്ള ഒട്ടേറെ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം ഇതുവരെയും കണ്ടെത്തിയട്ടില്ല. എന്നാല്‍ ഈ മരണത്തോടെ ഇന്ത്യയിലെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും വന്‍ തോതില്‍ ഉയര്‍ന്നു വരുന്നുണ്ട്.
ഇന്ത്യയിലെ 90 മില്യണ്‍ അതായത് 7.5 ശതമാനം ജനങ്ങളില്‍ മാനിസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ലോകാരോഗ്യ സംഘടന പറയുന്നു. 2019 ഡിസംബറില്‍ ലാന്‍സെറ്റ് പുറത്ത് വിട്ട പഠനങ്ങളില്‍ ഇന്ത്യയിലെ ജനങ്ങളുടെ മാനസിക വെല്ലുവിളികളെ കുറിച്ച് എടുത്തു കാണിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ മാരകമല്ലാത്ത രോഗങ്ങളുടെ പ്രധാനകാരണം മാനസിക പ്രശ്‌നങ്ങളാണ്. ഓരോ ഏഴ് ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉള്ളതായി 2017ല്‍ കണ്ടെത്തയിട്ടുണ്ട്. മൊത്ത രോഗികളിൽ മാനസികാരോഗ്യപ്രശ്‌നത്തിന്റെ ആനുപാതിക സംഖ്യ 1990 മുതല്‍ ഇരട്ടയായി മാറി. 2016ല്‍ 15നും 39 നും ഇടയിലുള്ളവരില്‍ ആത്മഹത്യ പ്രവണത കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, മാനസികാരോഗ്യ സംരക്ഷണത്തിനായയി ഇന്ത്യ വളരെ കുറച്ച് പണമെ ചെലവഴിക്കുന്നുള്ളു. 2019ലെ സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ മാനസികാരോഗ്യ പദ്ധതിക്കായി 40 കോടിയും 18ല്‍ 50 കോടിയും സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നുവെങ്കില്‍ 2020ല്‍ ഇതിനായി ബഡ്ജറ്റില്‍ ഒന്നും നീക്കിവെച്ചില്ല. ഇന്ത്യയില്‍ 9,000 സൈക്യാട്രിസ്റ്റ് മാത്രമാണ് നിലവിലുള്ളത്. ഒരുലക്ഷം പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നാണ് നിലവിലെ കണക്ക്. എന്നാല്‍ ഡബ്ല്യു എച്ച് ഒ യുടെ മാനദണ്ഡമനുസരിച്ച് ഒരുലക്ഷം പേര്‍ക്ക് മൂന്ന് ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കണമെന്നാണ്.
നമ്മുക്ക് ചുറ്റുമുള്ള മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്താനും അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ശ്രമിക്കണം. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.