Connect with us

National

യു പിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് കത്തിച്ചുകൊന്നു

Published

|

Last Updated

പ്രതാപ്ഗഢ് | ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയില്‍ 22കാരനെ രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്നു. അയല്‍ക്കാരാണ് ഈ ക്രൂരകൃത്യം ചെയ്തത്. അയല്‍പ്പക്കത്തെ സ്ത്രീയുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച രാത്രി യുവാവിന്റെ വീട്ടിലേക്ക് ഇരച്ചെത്തി വലിച്ചിറക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് സംഘത്തെയും ഗ്രാമീണര്‍ ആക്രമിച്ചു. പോലീസുകാര്‍ സഞ്ചരിച്ച രണ്ട് ജീപ്പുകളും ഒരു ബൈക്കും കത്തിച്ചു. ഏതാനും പോലീസുകാര്‍ക്ക് പരുക്കേറ്റു. ഒടുവില്‍ പകുതി കത്തിയ നിലയിലായിരുന്നു പോലീസിന് യുവാവിനെ കണ്ടെത്താനായത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അംബിക പ്രസാദ് പട്ടേല്‍ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സ്ത്രീയുമായി ഇദ്ദേഹത്തിന് പ്രണയമുണ്ടായിരുന്നത്. സ്ത്രീയുടെ കുടുംബം ബന്ധത്തിനെതിരായിരുന്നു. സ്ത്രീക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു പി പോലീസില്‍ ജോലി ലഭിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇരുവരുടെയും മോശം ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. ഇത് ചെയ്തത് അംബികയാണെന്ന് സ്ത്രീയും കുടുംബവും പറയുന്നു. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പട്ടേലിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ഒന്നിനാണ് പട്ടേലിനെ പരോളില്‍ വിട്ടത്.

യുവാവിനെ കത്തിച്ചുകൊന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരിലൊരാള്‍ പെണ്‍കുട്ടിയുടെ പിതാവാണ്. ഗ്രാമത്തില്‍ വന്‍തോതില്‍ പോലീസ് സാന്നിധ്യമുണ്ട്.